പാകിസ്താനെതിരേ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം-ആവേശപോരിൽ ചാമ്പ്യന്‍സ് ട്രോഫി

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ മത്സരത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി.സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ശ്രദ്ധയോടെ ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ - മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്‌സ് 150 കടന്നത്. ഇതിനിടെ 34-ാം ഓവറില്‍ റിസ്വാന്റെ കുറ്റി പിഴുത് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്.

പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ - ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്.ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

നേരത്തേ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പാക് ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാമുള്‍ ഹഖ് ഓപ്പണറാകും.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.

2023 ലോകകപ്പ് ഫൈനലുതൊട്ട് ടോസ് ഭാഗ്യം ഇന്ത്യയെ കനിഞ്ഞിട്ടില്ല. തുടര്‍ച്ചയായ 12-ാം മത്സരത്തിലാണ് ടോസ് ഇന്ത്യക്ക് എതിരാവുന്നത്. തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് ആവര്‍ത്തിച്ച് ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുന്ന ടീമായി ഇന്ത്യ മാറി.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെത്തുന്നതെങ്കില്‍, ന്യൂസീലന്‍ഡിനോട് തോറ്റാണ് പാകിസ്താന്റെ വരവ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ആതിഥേയര്‍ക്ക് ഇന്ന് ഇന്ത്യക്കെതിരേ ജയം അനിവാര്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !