ഏറ്റുമാനൂർ : കാരിത്താസ് ജംഗ്ഷന് സമീപമുള്ള മുറുക്കാൻ കടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കൊക്കാട് വീട്ടിൽ ജിബിൻ ജോർജ് (28) ആണ് പോലീസിൻ്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശ്യാംപ്രസാദ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11:30 മണിയോടുകൂടി കാരിത്താസ് ജംഗ്ഷൻ സമീപം പ്രവർത്തിക്കുന്ന ബാറിന് മുൻപിലെ മുറുക്കാൻ കടയിലെത്തിയ ജിബിൻ ഇതിൻ്റെ ഉടമസ്ഥനെയും സഹോദരനെയും ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
ഈ സമയത്ത് കടയിലെത്തിയ പോലീസുകാരൻ ഇത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് ജിബിൻ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, നിലത്തു വീണ ഉദ്യോഗസ്ഥൻ്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഈ സമയം കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജിയുടെ പെട്രോളിംഗ് സംഘം സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ജിബിൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പോലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിലെ ആൻ്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ജിബിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈ കേസിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.