തിരുവനന്തപുരം: സില്‍വർ ലൈനില്‍ സമവായം ഉണ്ടാക്കാനായി കെ റെയിലും റെയില്‍വേയുമായി നടന്ന ചർച്ചയില്‍ ഉണ്ടായത് രൂക്ഷമായ തർക്കം.
ദക്ഷിണ റയില്‍വെ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും കെ റയില്‍ അധികൃതരും നടത്തിയ ചര്‍ച്ചയാണ് രൂക്ഷമായ വാക്കുതർക്കത്തിലേക്ക് നീങ്ങിയതെന്ന് യോഗത്തിൻ്റെ മിനുട്‌സ് വ്യക്തമാക്കുന്നു. ഈ ചർച്ച ഉടക്കിപ്പിരിഞ്ഞതോടെ ആണ് സില്‍വര്‍ ലൈനില്‍ സുപ്രധാനവിഷയങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് റയില്‍വെയെ കെ റയില്‍ അറിയിച്ചത്. സില്‍വർ ലൈൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്. ഗേജ്, വേഗം എന്നിവ സംബന്ധിച്ചാണ് രൂക്ഷമായ തർക്കം യോഗത്തില്‍ ഉണ്ടായത്. റെയില്‍ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലമാണ് 'ഗേജ്' എന്ന് അറിയപ്പെടുന്നത്.1435 സെൻ്റിമീറ്റർ അകലമുള്ളതാണ് സ്റ്റാൻ്റേർഡ് ഗേജ്. ബ്രോഡ് ഗേജില്‍ പാളങ്ങള്‍ക്കിടയിലെ അകലം 1.676 മീറ്റർ അഥവാ 1676 സെൻ്റിമീറ്ററാണ്. സില്‍വർ ലൈൻ പദ്ധതിക്കായി സ്റ്റാൻ്റേർഡ് ഗേജാണ് വിഭാവനം ചെയ്തിരിക്കുന്നത്. റെയില്‍വെയുടെ ലൈനുകള്‍ ഭൂരിഭാഗവും ബ്രോഡ് ഗേജാണ്. റെയില്‍വെയുമായി ബന്ധിപ്പിച്ച് മാത്രമേ സില്‍വർ ലൈൻ നടപ്പാക്കാവൂ എന്നാണ് റെയില്‍വെയുടെ നിലപാട്.
ബുള്ളറ്റ് ട്രെയിന് മാത്രമാണ് സ്റ്റാൻ്റേർഡ് ഗേജ് അനുവദിക്കുന്നതെന്നും അതിനാല്‍ ബ്രോഡ‍് ഗേജില്‍ തന്നെ വേണം പദ്ധതിയെന്നും യോഗത്തില്‍ റെയില്‍വെ നിലപാടെടുത്തു. ഈ നിലപാടിനെ പൂർണമായി കെ റെയില്‍ എതിർത്തു. സ്റ്റാൻ്റേർഡ് ഗേജിലാകാമെന്ന് തത്വത്തില്‍ റെയില്‍വെ ബോർഡ് നേരത്തെ വ്യക്തമാക്കിയതാണെന്നും ബ്രോഡ് ഗേജിലേക്ക് മാറാനാവില്ലെന്നും യോഗത്തില്‍ കെ റെയില്‍ വ്യക്തമാക്കി. എന്നാല്‍ അനുമതി നല്‍കിയവർക്ക് തന്നെ അത് മാറ്റാനും കഴിയുമെന്നായിരുന്നു ഇതിന് റെയില്‍വെയുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടി.
200 കിലോമീറ്റർ വേഗത്തിലാണ് സില്‍വർ ലൈൻ വിഭാവനം ചെയ്തത്. എന്നാല്‍ 180 കിലോമീറ്റർ പരമാവധി വേഗം മാത്രമേ അനുവദിക്കാനാവൂ എന്നും 160 കിലോമീറ്റ വേഗത്തില്‍ വന്ദേ ഭാരത്, ചരക്ക് ട്രെയിനുകള്‍ക്കും പോകാനാവുന്ന നിലയില്‍ വേഗതയും നിയന്ത്രിക്കണമെന്ന് റെയില്‍വെ നിലപാടെടുത്തു. ഇപ്പോഴുള്ള റെയില്‍വെ ലൈനുമായി സില്‍വർ ലൈനിനെ ബന്ധിപ്പിക്കണമെന്നും റെയില്‍വെ ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശങ്ങളും കെ റെയില്‍ പൂർണമായി തള്ളി.
ഏതെങ്കിലും തരത്തില്‍ സില്‍വർ ലൈനിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ മാറ്റം സാധ്യമല്ലെന്നാണ് കെ റെയില്‍ പിന്നീട് റെയില്‍വെ മന്ത്രാലയത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. റെയില്‍വെ ഭൂമിയാണ് പ്രശ്നമെങ്കില്‍ വേറെ ഭൂമി കണ്ടെത്താമെന്നും ആവശ്യമെങ്കില്‍ ഡിപിആറിലും മാറ്റം വരുത്താമെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വേഗം, ഗേജ് എന്നിവ സംബന്ധിച്ചും സില്‍വർ ലൈനിൻ്റെ അടിസ്ഥാന ലക്ഷ്യം സംബന്ധിച്ചും യാതൊരു മാറ്റവും സാധ്യമല്ലെന്നും കെ റെയില്‍ യോഗത്തില്‍ എടുത്ത നിലപാടും റെയില്‍വെ മന്ത്രാലയത്തെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.