പാലക്കാട്: സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച സംഭവത്തില്‍ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്.
പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജ് നാലാം വർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദു എസിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ യദുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളേജ് അധികൃതർ അറിയിച്ചു.കോളേജില്‍ നിന്നും സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കും. പിന്നീട് ഈ ഫോട്ടോ ക്രോപ്പ് ചെയ്ത് അശ്ലീല അടിക്കുറിപ്പുകളോടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പോസ്റ്റ് ചെയ്യും. ഫോട്ടോ കണ്ട് അന്വേഷിച്ചെത്തുന്നവരോട് പെണ്‍കുട്ടിയെ കുറിച്ച് മോശമായി സംസാരിക്കും. ഇതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ചിത്രം ശ്രദ്ധയില്‍പ്പെട്ട മറ്റു കോളജുകളിലെ വിദ്യാർത്ഥികളാണ് പെണ്‍കുട്ടികളെ ഇക്കാര്യമറിയിച്ചത്.
സ്വന്തം ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ വിദ്യാർത്ഥിനികള്‍ കോളേജ് അധികൃതർക്ക് പരാതി നല്‍കി. ആരോപണ വിധേയനായ യദുവിൻ്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇതോടെ വിദ്യാർത്ഥികള്‍ നല്‍കിയ പരാതി ശ്രീകൃഷ്ണപുരം പൊലീസിന് കൈമാറി. കോളേജിലെത്തി യദുവിൻ്റെ ഫോണ്‍, ലാപ്ടോപ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 ലേറെ വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ആദ്യം ദുർബല വകുപ്പുകള്‍ ചുമത്തിയ പൊലീസ് പരാതിക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഐ ടി ആക്‌ട് പ്രകാരം ജാമ്യമില്ലാവകുപ്പ് കൂടി ചേർക്കുകയായിരുന്നു.അതേസമയം കേസെടുത്തെങ്കിലും പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് വിദ്യാർത്ഥികളുടേയും കോളേജ് അധികൃതരുടേയും ആരോപണം. ഇതിനുപിന്നില്‍ ബാഹ്യഇടപെടലുകളുണ്ടോയെന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.