തിരുവനന്തപുരം: പൊലീസിലെ കായിക ചുമതലയില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറിനെ നീക്കി. ബോഡി ബില്‍ഡിങ് താരങ്ങളെ ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി നിയമിക്കുന്നത് വിവാദമായതിനു പിന്നാലെയാണ് ചുമതലയില്‍ മാറ്റം.
അജിത് കുമാറിനു പകരം എഡിജിപി എസ്.ശ്രീജിത്തിനാണു പുതിയ ചുമതല. ബോഡി ബിൽഡിങ് താരങ്ങൾക്കു പുറമെ വോളിബോൾ താരത്തിനും പൊലീസില്‍ പിൻവാതിൽ നിയമനം നൽകാൻ നീക്കം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. ഇതിനു തയാറാകാതിരുന്ന അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.സർക്കാർ ഉത്തരവും സ്പോർട്സ് ക്വോട്ട നിയമന ചട്ടങ്ങളും ഡിജിപിയുടെ ശുപാർശയും അട്ടിമറിച്ച്, സർക്കാർ അംഗീകരിക്കാത്ത കായിക ഇനമായ ബോഡി ബിൽഡിങ്ങിലെ രണ്ടു താരങ്ങളെ പൊലീസിൽ ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി നിയമിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനമാണു വിവാദത്തിലായത്. രാജ്യാന്തര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിൽ വിജയം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും പൊലീസിൽ ഗസറ്റഡ് റാങ്കിൽ നിയമിച്ചതാണു വിവാദത്തിലായത്.
ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉൾപ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്പോർട്സ് ക്വോട്ട വഴിയുള്ള സർക്കാർ ജോലിക്കായി വർഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഈ പിൻവാതിൽ നിയമനമെന്ന വിമർശനമാണ് ഉയരുന്നത്.ഏഷ്യൻ ഗെയിംസിലെയും കോമൺവെൽത് ഗെയിംസിലെയും മെഡൽ ജേതാവായ ഒളിംപ്യൻ എം.ശ്രീശങ്കറിനെ പൊലീസ് നിയമനത്തിനു പരിഗണിക്കണമെന്ന ഡിജിപിയുടെ ശുപാർശ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ ആഭ്യന്തര വകുപ്പാണ് സ്പോർട്സ് ക്വോട്ട നിയമനത്തിനു പോലും പരിഗണിക്കാത്ത ഇനമായ ബോഡി ബിൽഡിങ്ങിലെ താരങ്ങൾക്കു വളഞ്ഞ വഴിയിൽ നിയമനം നൽകിയത്. ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനാവില്ലെന്നും ഇൻസ്പെക്ടറായി നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഡിജിപി വിയോജനക്കുറിപ്പ് എഴുതിയെങ്കിലും അതും അവഗണിച്ചു. ഇതിനു ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും കണ്ണൂരുകാരനായ താരത്തിന്റെ സിപിഎം ബന്ധമാണു കാരണമെന്നും ആരോപണം ഉയർന്നു.
ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സർക്കാർ ഉത്തരവും ഇതിനായി അട്ടിമറിച്ചു. സർക്കാരിന്റെ സ്പോർട്സ് ക്വോട്ട നിയമനത്തിന് ബോഡി ബിൽഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങളും കുടുംബ പശ്ചാത്തലവും പരിഗണിച്ചു പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയാണു മന്ത്രിസഭാ തീരുമാനം. ഇവരെ നിയമിക്കാൻ വ്യവസ്ഥയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം നിലപാടെടുത്തത്. എന്നാൽ മന്ത്രിസഭ നിർദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ചു നിലവിലെ ചട്ടങ്ങളിൽ ഇളവു വരുത്തി നിയമന ഉത്തരവ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.