ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) എന്ന സ്വപ്നം രാജ്യസഭയിൽ ഉന്നയിച്ച് പി.ടി.ഉഷ. എയിംസിനു കേരളം അർഹമാണ്. കോഴിക്കോടു കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണു കേരളം പ്രഥമ പരിഗണന നൽകുന്നതെന്നും ഉഷ പറഞ്ഞു. ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് ഉഷയുടെ ഇടപെടൽ.
‘‘എയിംസ് വേണമെന്നതു നാളുകളായി കേരളത്തിന്റെ ആവശ്യമാണ്. അത്യാധുനികവും സമഗ്രവുമായ ആരോഗ്യസേവനം ഉറപ്പാക്കാനും രാജ്യത്തിന്റെ ‘അമൃത് കാൽ’ യുഗത്തിനൊപ്പം എത്താനും എയിംസ് വേണം. കിനാലൂരിൽ എയിംസ് വരണമെന്നതാണു കേരളത്തിന്റെ ആദ്യ പരിഗണന. കിനാലൂരിൽ സർക്കാരിന്റെ ഉടമസ്ഥതയിലാണു ഭൂരിഭാഗം ഭൂമിയും. അതിനാൽ ഭൂമിയേറ്റെടുക്കലിനായി കൂടുതൽ പണം ചെലവാക്കേണ്ട. ഭാവിയിലെ വികസനത്തിന് ആവശ്യമായ സ്ഥലവുമുണ്ട്.
200 ഏക്കർ വേണ്ട പദ്ധതിക്കായി 150 ഏക്കറിലേറെ ഏറ്റെടുത്തു നൽകി. ഉഷ സ്കൂളിന്റെ 5 ഏക്കറും പദ്ധതിക്കായി വിട്ടുനൽകി. സ്വകാര്യ ഉടമകളിൽനിന്ന് 100 ഏക്കർ ഏറ്റെടുക്കാനും സർക്കാർ നീക്കമുണ്ട്. മലബാറിന്റെ പ്രധാനഭാഗത്താണു കിനാലൂർ. നീലഗിരി, കോയമ്പത്തൂർ, മൈസൂരു, കുടക്, മലബാർ പ്രദേശങ്ങളിൽ ഉള്ളവർക്ക് എളുപ്പത്തിൽ എത്താനാകും. ദേശീയപാതയിൽനിന്ന് 23 കി.മീ ദൂരമേയുള്ളൂ. എല്ലാവർക്കും മികച്ച ചികിത്സ കിട്ടുന്ന എയിംസ് കേരളത്തിനു ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ അഭ്യർഥിക്കുന്നു’’– ഉഷ പറഞ്ഞു. കേരളത്തിലേക്ക് എയിംസ് വരുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘‘എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങും’’– സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചത്. വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല. കിനാലൂരിൽ 200 ഏക്കർ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) 150 ഏക്കർ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറി. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് സംസ്ഥാനം സജ്ജമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.