ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുന്നു. ബി.ജെ.പിയുടെ വിജയത്തിനൊപ്പം കോണ്‍ഗ്രസ്, എ.എ.പി. പാളയത്തിലെ പൊട്ടിത്തെറികളും മറനീക്കി പുറത്തുവരികയാണ്. ആം അദ്മി പാര്‍ട്ടിയെ ജയിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും എ.എ.പിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമല്ലെന്നുമാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റ്.
15 വര്‍ഷത്തോളം ഞങ്ങള്‍ ഭരിച്ച മണ്ണാണ് ഡല്‍ഹി. തുടര്‍ന്നും ഞങ്ങള്‍ക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെടുന്നു. ഈ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പ്രചാരണം നടത്തുകയെന്നതും ശക്തമായ മത്സരം സൃഷ്ടിക്കുകയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. അല്ലാതെ എ.എ.പിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കേജ്രിവാള് ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും എ.എ.പിക്ക് ലഭിച്ച വോട്ടായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം.
എ.എ.പി. മത്സരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള സാഹചര്യം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40.3 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ടുവിഹിതം. അതേസമയം, കോണ്‍ഗ്രസിന് 13.5 ശതമാനവും എ.എ.പിക്ക് 12.8 ശതമാനവുമായിരുന്നു വോട്ടുവിഹിതം. ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് 44.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 37.9 ശതമാനം വോട്ടും എ.എ.പിക്ക് 4.82 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. കടലാസില്‍ എ.എ.പി. കോണ്‍ഗ്രസിന്റെ സഖ്യമാണെങ്കിലും ഇന്ത്യ ബ്ലോക്കിന്റെ നേതൃത്വത്തെ ചൊല്ലി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും മൂന്നാം തവണയും ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായി 2023 ജൂണിലാണ് ഇന്ത്യ ബ്ലോക്ക് ആരംഭിക്കുന്നത്. എന്നാല്‍, അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും നേട്ടുമുണ്ടാക്കാന്‍ ഇന്ത്യ സഖ്യത്തിന് സാധിച്ചില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് ഇന്ത്യ ബ്ലോക്കിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എ.എ.പിക്കൊപ്പമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.