തൃശ്ശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി.
എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്. കോടതി നിർദ്ദേശപ്രകാരമുള്ള കാര്യങ്ങൾ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നൽകിയത്. ഓപ്പറേറ്റർ, അസിസ്റ്റൻ്റ് ഓപ്പറേറ്റർ എന്നിവർക്ക് പെസ്സോ നൽകിയ സർട്ടിഫിക്കറ്റുകളും അഫിഡവിറ്റും എഡിമിന് നൽകി. വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുര കാലിയായി സൂക്ഷിക്കും എന്നാണ് അഫിഡവിറ്റ്.
തൃശൂര് വേല വെടിക്കെട്ടിന് അനുമതി തേടി ചീഫ് എക്‌സ്‌പ്ലോസീവ് കൺട്രോളറെ സമീപിക്കാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അനുമതി തേടിയുള്ള അപേക്ഷയിൽ എക്‌സപ്ലോസീവ്സ് കൺട്രോളർ വ്യാഴാഴ്ച തന്നെ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. വേല വെടിക്കെട്ടിന് അനുമതി തേടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.
വേലയ്ക്ക് അനുമതി ലഭിച്ചാൽ വെടിക്കെട്ട് സംഭരണശാലയിൽ നിന്ന് സാമഗ്രികൾ നീക്കം ചെയ്യാമെന്ന് ഇരു ദേവസ്വങ്ങളും എക്‌സ്‌പ്ലോസീവ്സ് കൺട്രോളർമാർക്ക് ഉറപ്പ് നൽകണം. അപേക്ഷയിൽ അനുമതിയുണ്ടോയെന്ന കാര്യം ഉടൻ ദേവസ്വങ്ങളെ അറിയിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര സർക്കാരിൻ്റെ 2008ലെ എക്‌സ്‌പ്ലോസീവ് ചട്ടങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ അതിവേഗം തീരുമാനമെടുക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ചട്ടങ്ങളിൽ ഇളവ് വരുത്താനാവില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്ററുടെ നിലപാട് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനുവരി മൂന്നിനും അഞ്ചിനുമാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിൽ വേല വെടിക്കെട്ട്. വേലവെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചതോടെ ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.