മൂന്നാർ: ഇടുക്കി രാമക്കല്‍മേട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി ഉച്ചത്തില്‍ പാട്ടു വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അച്ഛനെ റിമാൻഡ് ചെയ്തു.
രാമക്കല്‍മേട് ചക്കകാനം സ്വദേശി 54 കാരനായ പുത്തൻ വീട്ടില്‍ ഗംഗധരൻ നായർ ആണ് മരിച്ചത്. അച്ഛൻ രവീന്ദ്രൻ നായരാണ് മകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായി വാക്കുതർക്കത്തില്‍ ഏർപ്പെട്ടു. തുടർന്ന് രവീന്ദ്രനും ഭാര്യയും ഉറങ്ങാൻ പോയി. ഗംഗാധരൻ കിടപ്പുമുറിയില്‍ എത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വച്ചു. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ അല്പസമയത്തിനകം ഉറങ്ങിപ്പോയി.
എന്നാല്‍ പാട്ട് നിർത്തിയിരുന്നില്ല. രവീന്ദ്രൻ പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും മകൻ കേള്‍ക്കാതെ വന്നതോടെ, മുറിയില്‍ എത്തിയ പിതാവ് കാപ്പി വടിക്ക് മകന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ നിലത്തുവീണ ഗംഗാധരന്റെ തലയില്‍നിന്നും രക്തം വാർന്നാണ് മരിച്ചത്. കുറച്ച് സമയത്തിന് ശേഷം അയല്‍വാസികളെ മകൻ ബോധം കെട്ടു വീണു എന്ന് അച്ഛൻ അറിയിച്ചു. മുറ്റത്ത് മെറ്റലില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നാട്ടുകാരോട് പറഞ്ഞത്.എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താൻ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിർണായകമായത്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വടി കൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതോടെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.