തൃശൂര്‍: ഇലക്‌ട്രീഷ്യൻ ജോലി വാഗ്‌ദാനം ചെയ്‌ത ചാലക്കുടിയിലെ ഒരു ഏജന്‍റ് ആണ് ബിനിലും ജെയിനും ഉൾപ്പടെയുള്ളവരെ റഷ്യയിൽ എത്തിച്ചത് എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന തൃക്കൂർ സ്വദേശി സന്ദീപ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. കുട്ടനെല്ലൂർ ബിനിൽ എന്ന യുവാവ് കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. ഉക്രെയ്‌നെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനിൽ മരിച്ചതെന്നും എംബസിയുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. മരണ വിവരം ഇന്ത്യൻ എംബസി ഔദ്യോഗികമായി ബിനിലിന്‍റെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.
അതേസമയം, റഷ്യൻ കൂലി പട്ടാളത്തിൽ ബിനിലിന്‍റെ കൂടെ അകപ്പെട്ട തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യൻ അധിനിവേശ ഉക്രെയ്‌നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തി. ഉക്രെയ്‌നിൽ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തിൽ ജെയിന് പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്.
ജെയിൻ തന്നെയാണ് വാട്‌സാപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. വയറുവേദനയെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്ക്ക് വിധേയമാക്കി എന്നും വേഗം സുഖം പ്രാപിക്കുമെന്നുമാണ് സന്ദേശത്തില്‍ വ്യക്തമാക്കിയത്.
തങ്ങളെ നാട്ടിൽ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ബിനിലും ജെയിനും വീഡിയോ വഴി സഹായം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അടിയന്തര നടപടി ആവശ്യപ്പെട്ട് റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിന് നിവേദനം നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.