പെരുന്ന: മുന്നാക്ക വിഭാഗങ്ങള്‍ക്ക് ആരും ആശ്രയമില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് പിന്നാക്ക വിഭാഗങ്ങളെ മതിയെന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ.
മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത് വോട്ട് ബാങ്കുകളെ മാത്രമാണ്. ഇതിന് അനുകൂലമായ ഉത്തരവുകളാണ് സർക്കാരുകളില്‍ നിന്നുണ്ടാകുന്നത്. കേന്ദ്രം മുന്നാക്ക വിഭാഗങ്ങളെ സഹായിക്കുന്നില്ല.
അതേസമയം മറ്റ് വിഭാഗങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കൊടുക്കുന്നു. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും നല്ലകാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുകയെന്നത് സംഘടനയുടെ പൊതുനയമാണ്. ഇത് തുടരും.
മന്നത്ത് പദ്മനാഭൻ എൻ.എസ്.എസിന്റെ ഉന്നമനത്തിനായി അവതാരമെടുത്ത പുണ്യാത്മാവാണ്. അദ്ദേഹത്തിന്റെ കാലാതീതവും അമൂല്യവുമായ ആദർശങ്ങളും ദർശനങ്ങളുമാണ് എൻ.എസ്.എസ് പിന്തുടരുന്നത്.
കഴിഞ്ഞകാല പ്രവർത്തനം മനസിലാക്കാതെ സംഘടനയെയും നേതൃത്വത്തെയും വിമർശിക്കുന്ന ചില സമുദായാംഗങ്ങളുണ്ട്. എല്ലാ എതിർപ്പുകളും സംഘടനയുടെ ഉയർച്ചയ്ക്ക് സഹായകരമായിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷനായി. സംഘടനാവിഭാഗം മേധാവി വി.വി.ശശിധരൻ നായർ സംസാരിച്ചു.
മന്നം ജയന്തി സമ്മേളനം ഇന്ന്
ഇന്നു രാവിലെ ഏഴിന് മന്നം സമാധിയില്‍ പുഷ്പാർച്ചന. 10.45ന് ജയന്തി സമ്മേളനം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണ പ്രഭാഷണം നടത്തും.
ദേശീയ മുന്നാക്ക കമ്മിഷൻ രൂപീകരിക്കണം
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹ്യ, സാമ്പത്തിക പുരോഗതിക്ക് സർക്കാരുകള്‍ക്ക് ശുപാർശകള്‍ നല്‍കാനും ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇ.ഡബ്ളിയു.എസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) കമ്മിഷൻ രൂപീകരിക്കണമെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ദേശീയ പട്ടികജാതി കമ്മിഷൻ, ദേശീയ പട്ടിക വർഗ കമ്മിഷൻ, ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ എന്നിവയുടെ മാതൃകയിലാവണമിത്. ഇതിനൊപ്പം സാമ്പത്തിക സംവരണ വിഭാഗത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാനും സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്കും ദേശീയ ഇ.ഡബ്ളിയു.എസ് വികസന കോർപ്പറേഷനും രൂപീകരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.