കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ്.
നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റിലായിരുന്നു.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികള്‍ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അസഭ്യ അശ്ലീല ഭാഷാ പണ്ഡിത മാന്യമാരെ,ഇതേ അവസ്ഥയില്‍ കടന്ന് പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുകയാണ്.' നടി ഇങ്ങനെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. കൊച്ചി സെൻട്രല്‍ പൊലീസില്‍ കമന്റിട്ടവരുടെ പേരും ഐഡിയും അടക്കം ഹണി റോസ് പരാതി നല്‍കിയതിന് പിന്നാലെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സൈബർ സെല്‍ മണിക്കൂറുകള്‍ക്കകം ലൊക്കേഷൻ കണ്ടെത്തിയതോടെ കുമ്പളം സ്വദേശിയായ ഷാജി അറസ്റ്റിലുമായി. ഇതിന് പിന്നാലെയാണ് നടി ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചത്.
രാജ്യത്തെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയില്‍ എത്തിയിട്ടില്ല. ഓരോരുത്തർ അവരുടെ ചിന്തകള്‍ക്ക് അനുസരിച്ച് നിയമസംഹിത സൃഷ്ടിക്കുന്നതില്‍ താൻ ഉത്തരവാദി അല്ല. തന്നെ വിമർശിക്കാം എന്നാല്‍ അത് പരിധി വിട്ടാല്‍ വെറുതെ ഇരിക്കില്ലെന്നും നടി പറഞ്ഞു.
അതേസമയം, ഹണി റോസിനെ പിന്തുണച്ച് താരസംഘടനയായ അമ്മയും പ്രസ്താവനയിറക്കി. നടിക്കെതിരെ നടക്കുന്ന സൈബർ അതിക്രമത്തെ അപലപിച്ച സംഘടന നിയമനടപടികള്‍ക്കും പിന്തുണ അറിയിച്ചു. മാസങ്ങള്‍ക്ക് മുൻപ് നടന്ന ഉദ്ഘാടന വേദിയിലാണ് ഹണി റോസ് ദുരനുഭവം നേരിട്ടത്.
പിന്നീടും സമൂഹമാധ്യമങ്ങള്‍ വഴിയും നേരത്തെ ഉദ്ഘാടനത്തിന് വിളിച്ച സ്ഥാപന ഉടമ അധിക്ഷേപം തുടർന്നു. ഇതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച നടിയ്ക്കെതിരെ കമന്റുകളായി ആള്‍ക്കൂട്ടം സൈബർ അധിക്ഷേപം നടത്തി. ഇതിലാണ് നടി സെൻട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.