തിരുവനന്തപുരം: പി.വി.അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല.
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്. നിലനിൽപ്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് അൻവർ ശ്രമിക്കുന്നതെന്നും ശശി പറഞ്ഞു.
നുണ പറഞ്ഞും നുണ പ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമ ദയനീയമായ അവസ്ഥയിലാണ് അൻവർ എത്തിയിരിക്കുന്നത്. ഇതിനു മുൻപും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അൻവർ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. പ്രസ്തുത കേസിൽ അൻവറിനോട് നേരിട്ട് ഹാജരാവാൻ കോടതി നിർദേശിച്ചിട്ടുമുണ്ടെന്ന് ശശി പറഞ്ഞു.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്ന് പോലും തെളിയിക്കാൻ കഴിയത്തതിന്റെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് അൻവർ. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് അൻവർ നടത്തുന്ന ഹീനമായ നീക്കങ്ങൾ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അൻവറിന്റെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ശശി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.