ടെൽ അവീവ്: ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ... ഇസ്രയേൽ–ഹമാസ് യുദ്ധത്തിന് വിരാമമിട്ടുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തിൽ ഹമാസ് ആദ്യം മോചിപ്പിക്കുന്ന മൂന്നുപേർ. ഇസ്രയേൽ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് യുവതികളെ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് എത്തിക്കും.
ഡോറോൻ സ്റ്റൈൻബ്രെച്ചർ, 31 ഇസ്രയേൽ–റുമേനിയൻ പൗരയായ ഡോറോൻ വെറ്ററിനറി നഴ്സാണ്. 2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇവരെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഡോറോൻ ജീവിച്ചിരിപ്പുണ്ടെന്ന് ജനുവരിയിലാണ് വിവരം ലഭിച്ചത്. അന്ന് ഹമാസ് പുറത്തുവിട്ട വിഡിയോയിൽ മറ്റു രണ്ടു ബന്ദികൾക്കുമൊപ്പം ഡോറോന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.
റോമി ഗോനെൻ, 24 നോവ സംഗീതനിശയിൽ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തിൽ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ആക്രമണത്തിൽ റോമിയുടെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇവരുടെ വിരലുകൾ ചലിപ്പിക്കാനാവില്ലെന്നും കൈയുടെ നിറം മാറുന്നുവെന്നും റോമിയുടെ കുടുംബത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എമിലി ദമാരി, 28 ബ്രിട്ടിഷ്–ഇസ്രയേൽ പൗരത്വമുള്ള എമിലിയെ ഫാർ അസയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി. എമിലിയുടെ കൈയ്ക്കും വെടിയേറ്റിട്ടുണ്ട്. കാലിനും മുറിവേറ്റു. എമിലിയുടെ സ്വന്തം കാറിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.