അഗര്‍ത്തല: ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഒരു ആന. ഇന്ത്യയിൽനിന്ന് അതിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ബംഗ്ലാദേശി പൗരന്‍. ഇതിനിടെ ആന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇന്ത്യക്കാരായ രണ്ട് ഗ്രാമീണരും. നിയമപോരാട്ടത്തിലേയ്ക്കെത്തിയ ഉടമസ്ഥാവകാശത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ത്രിപുരയിൽനിന്ന് വരുന്നത്.
'ചന്ദ്രതാര' എന്ന് പേരുള്ള ആനയാണ് ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചത്. ആതികുര്‍ റഹ്‌മാന്‍ എന്ന ബംഗ്ലാദേശുകാരന്‍റേതാണ് ഈ ആന. അവകാശികളില്ലാത്ത നാട്ടാനയെ കണ്ടെത്തിയതോടെ ത്രിപുര വനംവകുപ്പ് അതിനെ തങ്ങളുടെ അധീനതയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ഉടമസ്ഥാവകാശം തെളിയിക്കാനും ആനയെ വീണ്ടെടുക്കാനുമുള്ള പോരാട്ടത്തിലാണ് ഇപ്പോൾ ആതികുര്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 11-നാണ് ആതികുറിന്റെ ചന്ദ്രതാര എന്ന ആന ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. ത്രിപുരയിലെ ഉനകൊടി ജില്ലയിലെ കൈലാഷ്ഹറിന് സമീപത്തുള്ള അതിര്‍ത്തി ഗ്രാമത്തിലൂടെയാണ് ആന ഇന്ത്യയിലേയ്ക്ക് കടന്നത്.
അതിര്‍ത്തിക്ക് സമീപമെത്തിയ ആനയെ ബിഎസ്എഫ് സൈനികരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരമറിയിച്ചു. വൈകാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ പിടികൂടുകയായിരുന്നു. ഗ്രാമവാസികളായ രണ്ടുപേര്‍ ആനയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് മുന്നോട്ടുവന്നെങ്കിലും ഇത് കളവാണെന്ന് പിന്നീട് കണ്ടെത്തി.തുടർന്ന് ബംഗ്ലാദേശിലെ മൗലവിബസാര്‍ സ്വദേശിയായ ആതികുര്‍ റഹ്‌മാന്‍ ആനയുടെ ഉടമ താനാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ അധികാരികളെ സമീപിച്ചത്. തെളിവായി രേഖകളും ചിത്രങ്ങളും മറ്റും ബിഎസ്എഫിനും ത്രിപുര വനംവകുപ്പിനും ഇന്ത്യയിലുള്ള തന്റെ ബന്ധുകള്‍ വഴി കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ നടന്നുവരികയാണ്. അതേസമയം, ആനയുടെ ഉടമസ്ഥർ തങ്ങളാണെന്ന് അവകാശപ്പെട്ട് രണ്ട് ഗ്രാമവാസികളും കോടതിയിലെത്തിയിട്ടുണ്ട്.
'ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്. ഈ രാജ്യത്തിന്റെ നിയമത്തില്‍ എനിക്ക് വിശ്വാസവും ബഹുമാനവുമുണ്ട്. ഈ നിയമക്കുരുക്ക് ഉടന്‍ അഴിയുമെന്നും എന്‍റെ ആനയുമായി വീണ്ടും ഒത്തുചേരാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു', ഒരു വീഡിയോ സന്ദേശത്തില്‍ ആതികുര്‍ പറഞ്ഞു.
ഭക്ഷണം തേടിയാകാം ആന അതിര്‍ത്തി കടന്നതെന്നാണ് ആതികുർ പറയുന്നത്. ബംഗ്ലാദേശിലെ കമല്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ തന്റെ ആനയെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് അധികൃതർക്കും പരാതിനൽകിയിട്ടുണ്ട്. ആതികുര്‍ റഹ്‌മാന്റെ ഒരു ബന്ധുവായ സലേഹ് അഹമ്മദ് വഴി ഉനകൊടി ജില്ലാ കോടതിയില്‍ ഹർജിയും നൽകിയിട്ടുണ്ട്. കേസ് ജനുവരി 21-ന് കോടതി പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.