പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏകദേശം 8 മുതൽ 10 കോടി വരെ ഭക്തരാണ് കുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്.
സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഖാഡ മാർഗിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു കിംവദന്തിക്കും ചെവികൊടുക്കരുത്. കുറച്ച് ഭക്തർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നല്ല ചികിത്സ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഭക്തരുടെ തിരക്ക് കുറഞ്ഞുകഴിഞ്ഞ ശേഷമേ സ്നാനത്തിനായി പോകൂ എന്ന് അഖാഡകളിലെ സന്യാസിമാർ അറിയിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
അതേസമയം, മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. വിഐപി സന്ദർശനമാണ് അപകടത്തിന് കാരണമെന്നും രാഹുൽ പറഞ്ഞു. സ്ഥലത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഉന്നതതലയോഗം ചേർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് ‘മൗനി അമാവാസി’ ആഘോഷിക്കാൻ ത്രിവേണി സംഗമത്തിലെത്തിയ ഭക്തർ തടിച്ചുകൂടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. 70 പേരെയെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകനായ പിഎം നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.