ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നല്‍കുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി
മൂന്ന് വർഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയില്‍ രവികുമാറിന്‍റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്ന്.ആലപ്പുഴയിലെ മാവേലിക്കര തഴക്കര എന്ന ഗ്രാമത്തില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് വരെ എത്തിയ ജീവിതയാത്ര. കോടതിയില്‍ ബഞ്ച് ക്ലാർക്കായിരുന്ന പിതാവ് ചുടലയില്‍ തേവന്‍റെ അഞ്ചാമത്തെ മകൻ സുപ്രീംകോടതി വരെ നടന്നു കയറിയത്
സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങളോട് സന്ധി ചെയ്യാതെയാണ്. പട്ടിക ജാതിയില്‍പ്പെട്ടവർക്ക് വിദ്യാഭാസം പോലും നിഷേധിക്കപ്പെട്ട കാലത്ത് പൊരുതി പഠിച്ച പിതാവിന്‍റെ വഴിയിലൂടെയാണ് രവികുമാറും യാത്ര നടത്തിയത്.
ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്ന് ബിരുദം കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി 1986 -ല്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു. നിയമരംഗത്ത് വഴികാട്ടിയായത് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണൻ. ഹൈക്കോടതിയില്‍ ഗവ. പ്ലീഡർ, അഡീഷണല്‍ ഗവ. പ്ലീഡർ, സ്പെഷ്യല്‍ ഗവ. പ്ലീഡർ എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്ന രവികുമാർ 2009 -ലാണ് ഹൈക്കോടതി ജഡ്ജി പദവിലേക്ക് എത്തുന്നത്. 12 വർഷം നീണ്ട ഹൈക്കോടതി ജഡ്ജി പദവിയില്‍ നിന്ന് 2021 -ല്‍ സുപ്രീംകോടതിയിലേക്ക്.
എല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നല്‍കുന്ന ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സിടി രവികുമാർ പറയുന്നു. 'സൗമ്യനായ ജഡ്ജി, ദൈവത്തിന്‍റെ നാട്ടില്‍ നിന്ന് എത്തിയ ദൈവമനുഷ്യൻ' എന്നാണ് രവികുമാറിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടക്കം വിശേഷിപ്പിച്ചത്. പിഎംഎല്‍എ, യുഎപിഎ നിയമങ്ങളില്‍ സുപ്രധാന വിധി പ്രസ്താവങ്ങള്‍,
വിവിധ ഭരണഘടന ബെഞ്ചുകളിലും അംഗമായിരുന്ന സിടി രവികുമാർ മുൻ മന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട കേസിലടക്കം നടത്തിയ ഇടപെടലുകള്‍ നിയമവ്യവസ്ഥയുടെ അന്തസ് ഉയർത്തിപ്പിടിച്ചു. ദില്ലിയിലെ മലയാളി സമൂഹത്തില്‍ സ്ഥിര സാന്നിധ്യമായ രവികുമാർ വിരമിക്കലിന് ശേഷവും ദില്ലിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.