പമ്പ: ശബരിമലയില്‍ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ അവസരം. ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരില്‍ ബഹുഭൂരിഭാഗം പേരും സന്നിധാനത്ത് നിന്ന് മടങ്ങി.
മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് പുലർച്ചെ 3:30 മുതല്‍ വിർച്വല്‍ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയില്‍ നിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് മാത്രമേ തുടങ്ങൂ. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം അറിയിച്ചിട്ടുണ്ട്. അതേസമയം ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഇന്നലെ ആയിരങ്ങള്‍ മകര വിളക്ക് കണ്ടു.കഴിഞ്ഞ വർഷത്തേതില്‍ നിന്നും വ്യത്യസ്തമായി കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ മകര വിളക്ക് നല്ലപോലെ കാണാൻ കഴിഞ്ഞു. സന്നിധാനത്തു നിന്നും തൊഴുതു മടങ്ങിയവരും സത്രം, വള്ളക്കടവ് എന്നിവിടങ്ങളില്‍ നിന്ന് കല്‍നടയായി മകര വിളക്ക് കാണാനെത്തിയവരുമടക്കം ആറായിരത്തി അഞ്ഞൂറ്റ് ഇരുപത്തിയഞ്ച് പേരാണ് പുല്ലുമേട്ടില്‍ ഉണ്ടായിരുന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്ന ഭക്തരില്‍ കൂടുതലും. ശരണം വിളിച്ചും ഭജന ഗാനങ്ങള്‍ ആലപിച്ചും മണിക്കൂറുകളാണ് ഇവർ പല്ലുമേട്ടിലെ മലമുകളില്‍ തമ്പടിച്ചത്. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ശരണം വിളിച്ചും കർപ്പൂരം കത്തിച്ചും വരവേറ്റു.പരുന്തും പാറയില്‍ 2500 പേരും പാഞ്ചാലിമേട്ടില്‍ 1650 പേരുമാണുണ്ടായിരുന്നത്. ഭക്തജന തിരക്ക് മുന്നില്‍ കണ്ട് വിപുലമായ ക്രമീകരണങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. മകര വിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങളില്‍ സുരക്ഷക്കും ഗാതാഗത നിയന്ത്രണത്തിനുമായി 1200 പോലീസുകാരെ വിന്യസിച്ചു. എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ, ഇടുക്കി കളക്ടർ വി വിഘ്നേശ്വരി, ജില്ല പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പുല്ലുമേട്ടില്‍ ക്യാമ്പ് ചെയ്ത് മേല്‍നോട്ടം വഹിച്ചു.
പുല്ലുമേട് മുതല്‍ കോഴിക്കാനം വരെ പത്തു കിലോമീറ്റർ കാല്‍നടയായെത്തിയ ഭക്തർക്ക് കുമളിയില്‍ എത്താൻ KSRTC 50 ബസുകള്‍ ഉപയോഗിച്ച് സർവീസ് നടത്തി. ആരോഗ്യ വകുപ്പ് ആംബുലൻസുകള്‍ എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.