കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സർക്കാറിനെ പിടിച്ചുകുലുക്കിയ ട്രെയിനി ഡോക്ടറുടെ അതിക്രൂര ബലാത്സംഗ കൊലപാതക കേസില്‍ കോടതി ഇന്ന് നിർണായക വിധി പറയും.
സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തില്‍ രാജ്യവ്യാപകമായി തെരുവില്‍ പ്രതിഷേധമുയർന്നത് മമത ബാനർജി സർക്കാറിനെ വെള്ളം കുടിപ്പിച്ചിരുന്നു. കൂടുതല്‍ പേർക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.വിശദ വിവരങ്ങള്‍ ഇങ്ങനെ
2024 ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജിലെ നാലാം നിലയില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്.
ആന്തരികാവയവങ്ങള്‍ക്ക് വരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ വൈകിയതടക്കം സംസ്ഥാന സർക്കാറിന്റെ നടപടികളില്‍ ആദ്യഘട്ടത്തില്‍തന്നെ സംശയങ്ങളുയർന്നിരുന്നു.
ആശുപത്രിയിലെ സിവില്‍ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് പിറ്റേന്ന് തന്നെ കേസില്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ റോയ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി. പിന്നാലെ തീർത്തും അരക്ഷിതമായ അവസ്ഥയില്‍ മണിക്കൂറുകള്‍ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെ അവസ്ഥ രാജ്യവ്യാപക ചർച്ചയായി. ഒപ്പം തന്നെ രാജ്യമാകെ പ്രതിഷേധവും ഇരമ്പിആർജികർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളും സംസ്ഥാനത്ത് സജീവ ചർച്ചയായി. അനാസ്ഥക്ക് തെളിവ് ലഭിച്ചിട്ടും സന്ദീപ് ഘോഷിനെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റി നടപടി ഒതുക്കിയതോടെ ഡോക്ടർമാരുടെ പ്രതിഷേധം കത്തി.
രാജ്യമെമ്പാടുമുള്ള ആശുപത്രികള്‍ സ്തംഭിച്ചു തുടങ്ങി. പിന്നാലെ സന്ദീപ് ഘോഷിനെ സർക്കാർ കൈവിട്ടു, സർവീസില്‍നിന്നും പുറത്താക്കി. പ്രതിഷേധം തണുപ്പിക്കാൻ ബംഗാള്‍ പൊലീസ് അഴിമതി കേസെടുത്തു അന്വേഷണം തുടങ്ങി. സി ബി ഐ പിന്നീട് സന്ദീപ് ഘോഷിനെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതക കേസില്‍ പ്രതിചേർത്തിട്ടില്ല.
മമത ബാനർജി തന്നെ തെരുവില്‍ സമരം നടത്തി. പക്ഷേ പിറ്റേന്ന് പ്രതിഷേധിക്കാനെന്ന പേരിലെത്തിയ ഒരു കൂട്ടമാളുകള്‍ ആശുപത്രിയുടെ ഒരുഭാഗം അടിച്ചു തകർത്ത് സമരപന്തലിലുണ്ടായിരുന്ന ഡോക്ടർമാരെയടക്കം ആക്രമിച്ചത് കൂടുതല്‍ ദുരൂഹതയുണർത്തി. ടി എം സിയുടെ പ്രാദേശിക പ്രവർത്തകരടക്കമാണ് ആക്രമണ കേസില്‍ അറസ്റ്റിലായത്.
തെളിവ് നശിപ്പിക്കാനായിരുന്നു അക്രമമെന്ന സംശയം ഉയർന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. ഐ എം എ അടക്കം സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തടക്കം ഡോക്ടർമാർ ജോലി നിർത്തി തെരുവിലിറങ്ങിയത് വലിയ പ്രതിസന്ധിയായി.
പിന്നാലെ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ നിർദേശിക്കാൻ കർമ്മ സമിതിയെ നിയോഗിച്ചു. ആർ ജി കർ ആശുപത്രിയുടെ സുരക്ഷ സി ഐ എസ് എഫ് ഏറ്റെടുത്തു.
ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ നിരവധി തവണ മമത ബാനർജിക്ക് നേരിട്ട് ചർച്ച നടത്തേണ്ടി വന്നു. അറസ്റ്റിലായ സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് സി ബി ഐ എത്തിയത്. തുടരന്വേഷണം നടക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.