തിരുവനന്തപുരം: ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാം തീയതി കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു.
വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഒഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഉള്ളടക്കത്തിലും ഉൾക്കാമ്പിൻ്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയി, രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് അഭിമാനകരമായ കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്‌ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്യുകയോ ചെയ്‌താൽ ആ സിനിമയുടെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർത്ഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കാനും സിനിമാ മേഖലയിലുള്ളവർ ശ്രദ്ധിക്കാനും മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ഉള്ളടക്കത്തിൻറെയും ഉൾക്കാമ്പിൻറെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സിനിമാ പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ, അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യമാർന്ന വിഷയങ്ങളെ കൈകാര്യം ചെയ്തതുകൊണ്ടാണ് ഇക്കാലയളവിൽ ലോകത്താകമാനം സിനിമാ രംഗം വളർച്ചയും മുന്നേറ്റവും കൈവരിച്ചത്. ചരിത്രംകൊണ്ടും വലിപ്പംകൊണ്ടും നമ്മുടേതിനേക്കാൾ മികവുറ്റ നിരവധി മേളകൾ ലോകത്തുണ്ട്. ആരംഭിച്ചകാലം മുതൽ നോക്കിയാൽ അവയിൽ പലതും പലവിധ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പുരോഗമനോന്മുഖമായും പ്രതിലോമകരമായ മാറ്റങ്ങൾക്ക് വിധേയമായവയുമുണ്ട്.
സിനിമാ ആസ്വാദകരുടെയും സിനിമാ രംഗത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവരുടെയും സിനിമാ പ്രവർത്തകരുടെയും സംഗമവേദിയാണ് ചലച്ചിത്ര മേളയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് കോർപ്പറേറ്റുകൾ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയിൽ അത് സ്വാഭാവികമാണ്. പക്ഷേ, അതിനുമപ്പുറം കോർപ്പറേറ്റ് താത്പര്യങ്ങൾക്കനുസൃതമായ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കപ്പെടുന്നു. അവർക്ക് അനുയോജ്യമായ രീതിയിൽ സിനിമകൾ സൃഷ്ടിക്കാൻ സമ്മതമുണ്ടാകുന്നു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണം.
ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കൾക്ക് കലാ, സാംസ്കാരിക, ഫാഷൻ രംഗങ്ങളിൽ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ചലച്ചിത്രോത്സവം മാറുന്നു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ ഉത്സവത്തിൽ രൂപപ്പെടുന്നത് സന്തോഷം പകരുന്ന കാര്യമാണ്.
മനുഷ്യവംശത്തിൻ്റെ ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ട കലാരൂപങ്ങളിൽ ഇന്നും നിലനിൽക്കുന്നവയിൽ ഏറ്റവും ജനകീയമായത് സിനിമയാണ്. ലൂമിയർ സഹോദരന്മാരിൽ തുടങ്ങിയ സിനിമയുടെ ചരിത്രം ഇന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സ്വാധീനത്തിൽ എത്തിനിൽക്കുന്നു. സാങ്കേതികരംഗത്തെ വികാസം ഇത്രയേറെ ചടുല മാറ്റങ്ങൾ വരുത്തുന്ന മറ്റൊരു കലാരംഗവുമുണ്ടാകില്ല. കാരണം സമൂഹത്തിൻ്റെ നേര് പ്രതിഫലമാണ് സിനിമയില് ഉണ്ടാകുന്നത് എന്ന് പറയേണ്ടിവരും. സാമൂഹ്യാവസ്ഥകളെ പ്രതിഫലിപ്പിക്കാനുള്ള ഉപാധിയായി അന്താരാഷ്ട്ര ചലച്ചിത്രമേള മാറിത്തീരുന്നുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ കഴിഞ്ഞ ചലച്ചിത്രമേളയിൽ പലസ്തീൻ ഐക്യദാർഢ്യ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അന്ന് ആ രാജ്യത്തു നിലനിന്നിരുന്ന അവസ്ഥ കൂടുതൽ മോശമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. ഇത്തവണ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഒരു നൂറ്റാണ്ടു പാരമ്പര്യമുള്ള അർമേനിയൻ സിനിമ വിഭാഗത്തിലുള്ള ചലച്ചിത്രങ്ങളാണ്. ആഭ്യന്തര യുദ്ധവും വംശഹത്യയും കുടിയിറക്കലുമെല്ലാം ഈ സിനിമകളിൽ പ്രമേയമായിത്തീരുന്നുണ്ട്. ഇത്തരത്തിൽ അടിച്ചമർത്തപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ഒപ്പം നിന്ന് അവരുടെ ജീവിതാവസ്ഥകൾ ലോകത്തിനു മുന്നിലെത്തിക്കാനാണ് ഈ ചലച്ചിത്രമേളയിലൂടെ നാം ശ്രമിക്കുന്നത്.
മൂന്നാം ലോക സിനിമയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന മേളയാണിത്. ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിൻ്റെ കഥപറയുന്ന ഐ ആം സ്റ്റിൽ ഹിയറാണ് ഉദ്ഘാടന ചിത്രം. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമാതാവും നടിയുമായ ആൻ ഹുയിക്കാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാ പ്രസ്ഥാനത്തിൻ്റെ മുൻനിരക്കാരിയാണ് അവർ അറിയപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ ചലച്ചിത്രകാരിക്ക് ലഭിച്ചിട്ടുണ്ട്. ആൻ ഹുയിയെ ഈ മേളയിൽ ആദരിക്കുന്നതിലൂടെ യഥാർത്ഥത്തിൽ ഈ മേളയാണ് ആദരിക്കപ്പെടുന്നത്.
ഇന്ത്യൻ സിനിമയും ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളേയും സമ്പന്നമാക്കിയ ശബാന ആസ്മിയെ ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരനൂറ്റാണ്ടു പൂർത്തിയാക്കിയ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തോടുള്ള ആദരവായി അഞ്ചു സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നവതരംഗ സിനിമയുടെ തുടക്കകാലത്ത് ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കുകയും തുടർന്നുള്ള ദശകങ്ങളിൽ ഇന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യം മാറുകയും ചെയ്ത ശബാന ആസ്മി 160ൽപ്പരം സിനിമകളിൽ വേഷമിട്ടു.
വിഖ്യാതരംഗത്തെ സംവിധായകൻ ശ്യാം ബെനഗലിൻ്റെ അംഗൂർ എന്ന ചിത്രത്തിലൂടെ 1974ൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ശബാന ആസ്മിയെതേടി നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ എത്തി.. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രശ്‌നങ്ങളുമായി വളരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് ശബാന ആസ്മി. അവർ കേവലം ആർട്ടിസ്റ്റ് മാത്രമല്ല, ആക്റ്റിവിസ്റ്റുകൂടിയാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ സംഭാവനയാണ് അവർ നൽകിയത്.
ഈ വർഷം സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തിൽ പുരസ്കാരം ലഭിച്ചിരിക്കുന്നത് പായൽ കപാടിയക്കാണ്. അവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാൻ ചലച്ചിത്രമേളയിൽ പുരസ്‌കാരങ്ങൾ നേടി. ഇപ്പോൾ ഗോൾഡൻ ഗ്ലോബ് നോമിനേഷനും ആ സിനിമയ്ക്കു ലഭിച്ചു. രാജ്യത്തിനാകെ അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിത്. ആ ചലച്ചിത്രത്തിൻ്റെ ഭാഗമായിത്തീർന്ന നിരവധി മലയാളികളുണ്ടെന്നത് ഓരോ കേരളീയനും അഭിമാനിക്കാൻ വകനൽകുന്നതാണ്. സിനിമകൾ മാത്രമല്ല അന്താരാഷ്ട്ര ശ്രദ്ധനേടിയ ഡോക്യുമെൻ്ററികളും പായൽ കപാടിയുടേതായി പുറത്തുവന്നിട്ടുണ്ട്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തുകൊണ്ട് അവർ ചിത്രീകരിച്ച ഡോക്യുമെൻ്ററി ആഗോള ശ്രദ്ധ നേടിയിരുന്നു.
ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ കൂടുതലായി കടന്നുവരുന്നതിൻ്റെയും കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ സൃഷ്ടിക്കുന്നതിൻ്റെയും ദൃഷ്ടാന്തമായാണ് ഇതിനെ കാണേണ്ടത്. ഇത്തരത്തിലുള്ള ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനവും സർക്കാരും വലിയ ശ്രമം നടത്തുന്നുണ്ട്. വനിതാ സംവിധായകർക്കു ചലച്ചിത്രം നിർമ്മിക്കാൻ ധനസഹായമടക്കം ലഭ്യമാക്കുന്നത് സിനിമാ പ്രവർത്തകർക്ക് അറിയാവുന്ന വസ്തുതയാണ്. ഈ രംഗത്തേക്കു കടന്നുവരുന്ന കലാകാരികൾക്ക് അന്തസ്സോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബാന ആസ്മിയെ പൊന്നാട അണിയിച്ചു അവർക്ക് പ്രശസ്തിപത്രം നൽകിയ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ബോളിവുഡിൻ്റെ മുഖ്യധാരയിലും സമാന്തര സിനിമാലോകത്തും നാടകരംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ശബാന ആസ്മി അഭിനയജീവിതത്തിൽ 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഐ എഫ് എഫ് കെയുടെ ആദരം 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്നിഹിതനായിരുന്നു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെസ്റ്റിവൽ ബുക്ക് വി.കെ. പ്രശാന്ത് പരിശീലനയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ് കുമാർ ഫെസ്റ്റിവൽ ബുക്ക് ക്യുറേറ്റർ ഗോൾഡ സെല്ലത്തിന് നൽകി പ്രകാശനം ചെയ്തു. ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ് ഷാജി എൻ
കരുണിനെ കുറിച്ച് എസ് ജയചന്ദ്രൻ നായർ രചിച്ച ഏകാന്തദീപ്തികൾ എന്ന പുസ്തകം അന്താരാഷ്ട്ര ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗോദാർദ് പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആദ്യപ്രതി ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി പ്രേംകുമാർ, കെ എസ് എഫ് ഡി എസ്ഐ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് അവതാരക മധുപാൽ, ഫിലിം ചേബർ പ്രസിഡൻ്റ് ബി.ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഉദ്ഘാടനചിത്രമായ 'ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.