ലണ്ടൻ; പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള 19 വയസ്സുകാരനായ ഇദ്രിസ് ഖയൂമിന്‍റെ അവസാന നിമിഷങ്ങൾ വിഡിയോ കോളിൽ കണ്ടതിന്‍റെ നടുക്കത്തിലാണ് കുടുംബം. തുർക്കിയിലെ അന്‍റാലിയയിൽ ഹോട്ടൽ റസ്റ്ററന്‍റിൽ നിന്ന് കഴിച്ച പലഹാരത്തിൽ നിന്ന് മാരകമായ അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടായതാണ് മരണകാരണം.
നിലക്കടല അലർജിയുണ്ടായിരുന്ന ഇദ്രിസ്, ഹോട്ടൽ ജീവനക്കാരോട് മൂന്ന് തവണ അലർജിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് അഭ്യർഥന ആവർത്തിച്ചിട്ടും, കഴിക്കാൻ സുരക്ഷിതമാണെന്ന് ജീവനക്കാർ ഉറപ്പ് നൽകിയതായി കുടുംബം പറയുന്നു.
എന്നാൽ, പലഹാരം കഴിച്ച് നിമിഷങ്ങൾക്കകം ഇദ്രിസിന് ഛർദിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. സുഹൃത്ത് അടിയന്തിരമായി വിഡിയോ കോളിൽ അമ്മ ആയിഷ ബാത്തിയയെ വിളിച്ചു. മകന്‍റെ അവസാന നിമിഷങ്ങൾക്ക് അമ്മയും സഹോദരിയും സാക്ഷ്യം വഹിക്കേണ്ടി വന്നു. എമർജൻസി ജീവനക്കാരോട് എപ്പിപെൻ നൽകാൻ അവർ ആവശ്യപ്പെട്ടെങ്കിലും 25 മിനിറ്റിനുള്ളിൽ ഇദ്രിസിന്‍റെ ഹൃദയം നിലച്ചു. നിലക്കടല ചേർത്ത പലഹാരമാണ് ജീവനക്കാർ യുവാവിന് നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
ഇതേ തുടർന്ന് ട്രാവൽ ഏജൻസിക്കെതിരെ കുടുംബം നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷണ അലർജിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുന്നതിൽ ഏജൻസിയും അവരുടെ വിതരണക്കാരും പരാജയപ്പെട്ടുവെന്നും ഇദ്രിസിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അലർജിയെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും കമ്പനി ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിയില്ലെന്നും കുടുംബം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.