കളനാട് ; രണ്ടു നിലകളിലുള്ള ആഡംബര വീട്. ഭാര്യയും മക്കളും 2 ദിവസം മുൻപു ഗൾഫിലേക്കു പോയതിനാൽ വീട്ടുടമസ്ഥൻ ഒറ്റയ്ക്കു താമസം. രാത്രി 10 മണി കഴിയുമ്പോൾ ഇവിടേക്കു പതിവില്ലാത്ത വിധം കാറുകൾ വരുന്നതു കണ്ടു നാട്ടുകാരിലൊരാൾക്കു തോന്നിയ സംശയമാണ് ജില്ലയിലെ ഏറ്റവും വലിയ ‘പുള്ളിമുറി’ സംഘത്തെ പിടികൂടാൻ മേൽപ്പറമ്പ് പൊലീസിനു സഹായകരമായത്.
ഇന്നലെ പുലർച്ചെ 3 നു ബേക്കൽ ഡിവൈഎസ്പി വി.വി.മനോജും സംഘവും കളനാട് വാണിയാർ മൂലയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചീട്ടു കളിയിലേർപ്പെട്ട കർണാടക സ്വദേശികൾ ഉൾപ്പെടെ 30 പേരെ പിടികൂടി. വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു. 7,76550 രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തു. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പൊലീസിനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയവരുടെ കണ്ണിൽപ്പെടാതെ ബൈക്കുകളിലാണ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസുകാർ പരിശോധനയ്ക്ക് എത്തിയത്. വലിയ കോംപൗണ്ടാണു വീടിന്റേത്. അവിടെ കുറെ കാറുകൾ നിർത്തിയിട്ടിരുന്നു. വീടിന്റെ മുൻപിലെയും പിറകിലെയും വാതിലുകൾ പൂട്ടിയ ശേഷമാണ് പൊലീസുകാർ അകത്തേക്കു കടന്നത്. 4 പേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിടികൂടി.
മുഹമ്മദ് കുഞ്ഞിയും ഈ ചീട്ടുകളി സംഘത്തിലെ അംഗമാണെന്നാണു പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഗൾഫിലേക്കു പോയത് 2 ദിവസം മുൻപാണ്. ആളില്ലാത്തതു കൊണ്ടാണ് ഇവിടെ ചീട്ടുകളി നടത്താനുള്ള സൗകര്യമൊരുക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാസർകോട്ടെയും മംഗളൂരുവിലെയും 3 പേരുടെ നേതൃത്വത്തിലാണ് ഇതു സംഘടിപ്പിക്കുന്നത്. പൊലീസ് പിടിക്കാതിരിക്കാൻ, ഓരോ തവണയും ഓരോ സ്ഥലത്ത് ചീട്ടുകളി നടത്തുന്നതാണ് ഇവരുടെ രീതി.
ഒരു ദിവസം കാസർകോടാണെങ്കിൽ അടുത്ത തവണ മംഗളൂരുവിൽ ആയിരിക്കും. ഓരോ കളിയിലും ലക്ഷങ്ങളാണ് മറിയുന്നത്. ചീട്ടുകളിയിൽ പണം വച്ചു കളിക്കുന്ന പ്രധാന കളികളിലൊന്നാണ് പുള്ളിമുറി. കളിക്കാർക്കു പുറമെ കാണികൾക്കും പന്തയം വയ്ക്കാൻ പറ്റും.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ജില്ലയിൽ സമീപകാലത്തു പിടികൂടുന്ന ഏറ്റവും വലിയ ചീട്ടുകളി കേസാണിത്. മേൽപ്പറമ്പ് എസ്ഐ വി.കെ.അനീഷും പൊലീസ് സംഘത്തിലുണ്ടായിരുന്നു.അറസ്റ്റിലായവർ കർണാടക അശോക് നഗർ കർക്കര കോംപൗണ്ടിലെ നിഷാന്ത്(30), ഉഡുപ്പി ഹലാദിയിലെ സി.കെ.അൻവർ(60), അതിഞ്ഞാൽ ജമീല മൻസിലിലെ പി.കെ.ഫൈസൽ(45), ചിത്താരി പൊയ്യക്കര ഹൗസിൽ പി.അജിത്ത്(31), ഹൊസ്ദുർഗ് ബത്തേരിക്കാൽ എഡിആർ ഹൗസിൽ വി.ഷൈജു(43), ബണ്ട്വാൾ ശാന്തി അങ്കടി ഹൗസിൽ ഷമീർ(44), ചെങ്കള ഏരത്തിൽ ഹൗസിൽ സി.എ.മുഹമ്മദ് ഇക്ബാൽ(40), ബംബ്രാണ കക്കളം ഹൗസിൽ ഹനീഫ കക്കളൻ(47), പുതുക്കൈ അടുക്കത്തുപറമ്പ ഹൗസിൽ കെ.അഭിലാഷ്(39),
ഉള്ളാൾ ബന്തിക്കോട്ടൈ ഭഗവതി നിലയത്തിൽ അർപിത്(34), അതിഞ്ഞാൽ മാണിക്കോത്ത് സെനീർ മൻസിലിലെ എം.എസ്.ഇബ്രാഹിം(28), മുറിയനാവി ടി.കെ.ഹൗസിൽ ടി.കെ.നൗഷാദ്(40), പുഞ്ചാവി അരു ഹൗസിൽ ആദർശ്(25), കോയിപ്പാടി കൃഷ്ണകൃപയിൽ പ്രവീൺ കുമാർ(38), ഭീമനടി ചിറമ്മൽ ഹൗസിൽ സി.ഫിറോസ്(41), ചെങ്കള കെകെപുറം കുന്നിലെ കെ.സുനിൽ(36), രാവണേശ്വരം തായൽ ഹൗസിൽ ടി.പി.അഷ്‌റഫ്(48), മധൂർ കുഞ്ചാർ സ്കൂളിനു സമീപത്തെ കെ.എം.താഹിർ(27), കാഞ്ഞങ്ങാട് സൗത്ത് ജസ്ന മൻസിലിലെ കെ.ജാസിർ(26), കർണാടക ഗദക് ലക്ഷ്മിവാര സുറുനുഗി ഹൗസിൽ ബൺദീപ കുറമ്പാർ(48),ബണ്ട്വാൾ ബൊള്ളൈ ഹൗസിൽ അബ്ദുൽ അസീസ്(38), പെരിയ പൊള്ളക്കടയിലെ എം.കെ.സിദ്ദീഖ്(54), കുമ്പള ശാന്തിപ്പള്ളം വീരയ്യ ഹൗസിൽ ശരത്ത്(33), ദേലംപാടി പരപ്പയിലെ മൊയ്തു(45), അജാനൂർ പുളിക്കാലിലെ കെ.പ്രിയേഷ്(34), കാഞ്ഞങ്ങാട് സൗത്ത് പുതിയപുരയിലെ പി.പി.അഷ്റഫ്(39), ഒഴിഞ്ഞവളപ്പിലെ സി.അമീർ(50), കൊളവയലിലെ കെ.രഞ്ജിത്ത്(30), വാണിയർമൂലയിലെ മുഹമ്മദ് കുഞ്ഞി(62), പടന്നക്കാട്ടെ ഷബീർ(36).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.