ന്യൂഡൽഹി; ഇലക്ട്രോണിക് വോട്ടിങ് യന്ത്ര(ഇവിഎം)ത്തിലേത് ഉൾപ്പെടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളുമായി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ചർച്ച നടത്തും. വോട്ടിങ് യന്ത്രത്തിനു പകരം, കമ്മിഷനെ തന്നെ പ്രതിക്കൂട്ടിലാക്കി ദേശവ്യാപക പ്രചാരണത്തിനു കോൺഗ്രസ് തീരുമാനിച്ചിരിക്കെയാണിത്.
വോട്ടിങ് യന്ത്രത്തിലെ ആധികാരികത വിഷയമായപ്പോഴെല്ലാം ഒരേ നിലപാടു പറഞ്ഞ സുപ്രീം കോടതിയുടെയും കമ്മിഷന്റെയും മനസ്സുമാറ്റുകയെന്ന ഏറക്കുറെ അസാധ്യമായ ലക്ഷ്യമാണു കോൺഗ്രസിനു മുന്നിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് അനുകൂലമല്ല കഴിഞ്ഞ 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും ഫലം. സഖ്യകക്ഷികളുടെ ബലത്തിൽ രണ്ടിടത്ത് അധികാരം പിടിച്ചെങ്കിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അടിപതറി.
കോൺഗ്രസ് ആരോപിക്കുന്നത് 1. ഹരിയാനയിൽ ഇവിഎമ്മുകളിലെ ബാറ്ററി ചാർജിൽ അസാധാരണ ഏറ്റക്കുറച്ചിലുകൾ കണ്ടു. 2. നേരിയ ഭൂരിപക്ഷത്തിൽ ഫലം മാറിയ 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു. 3. ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിങ്ങിലും ഭൂരിപക്ഷത്തിലും കമ്മിഷൻ വിവരങ്ങൾ വൈകിപ്പിച്ചു. 4. വോട്ടെണ്ണലിലെ നടപടിക്രമത്തിലെ വീഴ്ച.
ആരോപണം തള്ളി കമ്മിഷൻ ബാറ്ററി ചാർജിലെ പ്രശ്നം ഉൾപ്പെടെ വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും തള്ളുകയാണു തിരഞ്ഞെടുപ്പു കമ്മിഷൻ. ഇലക്ട്രോണിക് യന്ത്രത്തിലെ ബാറ്ററി മൊബൈൽ ബാറ്ററി പോലെയല്ലെന്നും അവ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളുവെന്നുമാണു കമ്മിഷന്റെ വാദം. പേജറുകൾ പോലെ ഇവിഎമ്മുകളെ ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും കമ്മിഷൻ പറയുന്നു.
സംശയിക്കാതെ കോടതി തോൽക്കുമ്പോൾ മാത്രം വോട്ടിങ് യന്ത്രത്തിൽ പ്രശ്നമുണ്ടാകുന്നത് എങ്ങനെയെന്ന ചോദ്യമുയർത്തിയാണ് കഴിഞ്ഞയാഴ്ച ബാലറ്റ് പേപ്പർ വഴി തിരഞ്ഞെടുപ്പു വേണമെന്ന ഹർജി സുപ്രീം കോടതി തള്ളിയത്. വിവിപാറ്റുകൾ പൂർണമായി എണ്ണണമെന്ന ഹർജിയും തള്ളി. ഇവിഎമ്മുകളിൽ കൃത്രിമം നടത്താനും മാറ്റം വരുത്താനും സാധിക്കുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും ഒരു സംവിധാനത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ലെന്നും നിരീക്ഷിച്ചായിരുന്നു ഹർജികൾ കോടതി തള്ളിയത്.ഇവിഎം അതൃപ്തിയിൽ ‘ഇന്ത്യ’ ഇവിഎമ്മിന്റെ കാര്യത്തിൽ ഇന്ത്യാസഖ്യത്തിലെ പാർട്ടികളെ ഒന്നിച്ചു നിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ മികച്ച ഫലം ലഭിച്ചിട്ടും ഇവിഎമ്മിൽ അവിശ്വാസം രേഖപ്പെടുത്തുകയായിരുന്നു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആദ്യം ചെയ്തത്. ഇവിടെ ബിഎസ്പിക്കും വോട്ടിങ് യന്ത്രത്തെക്കുറിച്ച് അതൃപ്തിയുണ്ട്. ജാർഖണ്ഡിൽ ജയം നേടിയ ജെഎംഎമ്മിലെ ഹേമന്ത് സോറനും വോട്ടിങ് യന്ത്രത്തിന്റെ വിമർശകനാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെക്കുറിച്ചു തൃണമൂൽ കോൺഗ്രസ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. മഹാരാഷ്ട്രയിലെ പശ്ചാത്തലത്തിൽ, ശിവസേന താക്കറെ, എൻസിപി (ശരദ് പവാർ) എന്നിവരും ഇവിഎമ്മിന്റെ കാര്യത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. ആം ആദ്മി, ഇടതു പാർട്ടികൾ, ആർജെഡി, ഡിഎംകെ എന്നിവയ്ക്കും ഇവിഎമ്മിനോടു വിയോജിപ്പാണ്. സോലാപുരിൽ ബാലറ്റ് പരീക്ഷണം മുംബൈ ∙ ഇവിഎം വിശ്വാസ്യത അറിയാൻ സോലാപുർ ജില്ലയിലെ ഗ്രാമത്തിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് പ്രതീകാത്മക വോട്ടെടുപ്പ് നടത്താൻ ഗ്രാമീണരിൽ ഒരു വിഭാഗം തീരുമാനിച്ചു.
മൽഷിറാസ് താലൂക്കിലെ മർക്കഡ്‌വാഡിയിലാണ് ഇവിഎമ്മിൽ തട്ടിപ്പുണ്ടോയെന്ന് അറിയാൻ ഗ്രാമീണരുടെ പരീക്ഷണം. പതിവായി എൻസിപിക്ക് ലീഡ് ലഭിക്കുന്ന ഗ്രാമത്തിൽ ഇത്തവണ ബിജെപി ലീഡ് ചെയ്തതാണ് എൻസിപി അണികൾക്കു ഭൂരിപക്ഷമുള്ള സ്ഥലത്ത് വോട്ടിങ് യന്ത്രത്തെ സംശയിക്കാൻ കാരണം. നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്താൻ പ്രതീകാത്മക വോട്ടെടുപ്പിനു നേതൃത്വം നൽകുന്നവർ ഗ്രാമീണരോട് ആവശ്യപ്പെട്ടു.
നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ ഇവർ സർക്കാരിന്റെ മേൽനോട്ടം അഭ്യർഥിച്ചെങ്കിലും തള്ളിക്കളഞ്ഞു. എൻസിപി അനുകൂലികൾ നേതൃത്വം നൽകുന്ന വോട്ടെടുപ്പിൽ മറ്റു രാഷ്ട്രീയ ചായ്‌വുള്ളവർ വോട്ട് ചെയ്യാൻ എത്താനിടയില്ലെങ്കിലും വോട്ടിങ് മെഷീനെതിരെ ചർച്ച നടക്കുമെന്നാണ് അവരുടെ പക്ഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.