കൊളംബിയ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി 12 വർഷങ്ങള്‍ നിരന്തരമായി പീഡിപ്പിച്ചു. സ്കൂള്‍ ബസ് ഡ്രൈവർ അറസ്റ്റില്‍.
കൊളംബിയയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 12 വർഷങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ 7 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് പെണ്‍കുട്ടി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.പൊലീസിനെ സമീപിച്ച കൗമാരക്കാരി തട്ടിക്കൊണ്ട് പോയ ആളെക്കുറിച്ചും ഇയാള്‍ ചെയ്ത അതിക്രമങ്ങളേക്കുറിച്ചും വിവരം നല്‍കിയതിന് പിന്നാലെയാണ് കൊളംബിയയിലെ സ്കൂള്‍ ബസ് ഡ്രൈവറെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. കൊളംബിയൻ നഗരങ്ങളായ മെഡെലിൻ, ബെല്ലോ എന്നിവിടങ്ങളിലായി മാറി മാറിയാണ് പെണ്‍കുട്ടിയെ ഇയാള്‍ താമസിപ്പിച്ചിരുന്നത്.
ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചതായാണ് കൗമാരക്കാരി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കാർലോസ് ഹംബേർട്ടോ ഗ്രിസേല്‍ ഹിഗ്വിറ്റ എന്ന സ്കൂള്‍ ഡ്രൈവർ കുട്ടിയുടെ പേര് അടക്കം മാറ്റിയതായാണ് പൊലീസ് വിശദമാക്കുന്നത്.
സ്കൂളില്‍ കുട്ടിയെ അയച്ചിരുന്നില്ല. തട്ടിക്കൊണ്ട് പോകല്‍, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ പീഡനം, ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ദുരുപയോഗം ചെയ്ത് ഇത്തരം പെരുമാറ്റം സ്വാഭാവിക രീതിയാണെന്ന് ധരിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
പതിനാറ് വയസ് പ്രായമുള്ളപ്പോള്‍ ഇയാളെ പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ ഇയാള്‍ പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിടുകയായിരുന്നു. ഈ വർഷം ആദ്യമാണ് ഈ വീട്ടില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത്. 2.5 ലക്ഷം ആളുകള്‍ താമസിക്കുന്ന മെഡലിനില്‍ ജനുവരിക്കും ഓഗസ്റ്റ് മാസത്തിനും ഇടയില്‍ കുട്ടികള്‍ക്കെതിരായ 139 ലൈംഗികാതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
14 വിദേശികളെയും ഇത്തരം കേസുകളില്‍ ഈ വർഷം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ വിനോദ സഞ്ചാര മേഖലകളില്‍ ലൈംഗിക തൊഴില്‍ നിരോധിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ സംഭവങ്ങള്‍ സാധാരണ ഗതിയില്‍ ശിക്ഷിക്കപ്പെടാതെ പോവുന്നതായാണ് എൻജിഒ സംഘടനകള്‍ വിശദമാക്കുന്നത്.
പ്രോസിക്യൂട്ടർ ജനറലില്‍ നിന്ന് ലഭ്യമാകുന്ന കണക്കുകളും ഇതിനെ സാധൂകരിക്കുന്നതാണ്. കൊളംബിയയിലെ കുട്ടികളില്‍ അഞ്ചില്‍ രണ്ട് പേരും 18 വയസിന് മുൻപ് ലൈംഗിക അതിക്രമം നേരിടുന്നതായാണ് 2021ല്‍ പുറത്ത് വന്ന വയലൻസ് എഗെയ്ൻസ്റ്റ് ചില്‍ഡ്രൻ സർവ്വേ വിശദമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.