പാലക്കാട്: പാലക്കാട് നല്ലേപ്പള്ളി ഗവ.യു.പി സ്കൂളിൽ വി.എച്ച്.പി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധം കനക്കവേ പാലക്കാട്ടെ മറ്റൊരു സ്കൂളിൽ പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് തത്തമംഗലം ചെന്താമര നഗർ ജി.ബി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂടാണ് തകർത്തത്.
സ്കൂൾ വരാന്തയിലാണ് പുൽകൂട് സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം സ്കൂൾ അടച്ചപോയ സ്കൂൾ അധികൃതർ തിങ്കളാഴ്ച രാവിലെ പത്തിന് സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്. സ്കൂളിൽ സി.സി. ടി.വിയില്ല. സ്കൂൾ അധികൃതരുടെ പരാതിയിൽ ചിറ്റൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
നല്ലേപ്പിള്ളിയിലെ സംഭവത്തിന് പിന്നിലുള്ളവർ തന്നെയാണ് തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്തതിനും പിന്നിലെന്ന് സംശയിക്കുന്നതായി സ്കൂൾ സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
നല്ലേപ്പിള്ളി ഗവ. യു.പി സ്കൂളിൽ അതിക്രമിച്ചുകയറിയ വി.എച്ച്.പി നേതാക്കൾ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ സംഭവത്തിൽ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ അർധവാർഷിക പരീക്ഷ കഴിഞ്ഞ് അവധി തുടങ്ങുന്നതിനുമുമ്പ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് പ്രതികളെത്തി അസഭ്യവർഷം നടത്തിയത്. ക്രിസ്മസ് വസ്ത്രങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോദ്യം ചെയ്തു. ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.