വയനാട്: വയനാട്ടിലെ കോണ്‍ഗ്രസ് എം.പി. പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യംചെയ്ത് ബിജെപി. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചാണ് പ്രിയങ്ക വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നാണ് ആരോപണം. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക തന്നെയാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചു എന്നാണ് ബിജെപി ഹര്‍ജിയില്‍ ആരോപിക്കുന്നത്. മറച്ചുവയ്ക്കലിലൂടെ വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നാമനിര്‍ദേശപത്രിയ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിജെപി പറയുന്നു.
നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു എന്നത് മുന്‍നിര്‍ത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാനപ്പെട്ട വാദമായി നവ്യ ഹരിദാസ് മുന്നോട്ടുവെച്ചിരിക്കുന്നത്. മറ്റ് ഹര്‍ജികളില്‍ നിന്ന് വ്യത്യസ്തമാണ് തിരഞ്ഞെടുപ്പ് ഹര്‍ജികളുടെ പൊതുസ്വഭാവം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു കൃത്യമായ സമയപരിധിക്കുള്ളിലേ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കുള്ളൂ.
തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ കേള്‍ക്കാനായി ഹൈക്കോടതി ഒരു പ്രത്യേക ബെഞ്ച് രൂപവത്കരിക്കും. ആ ബെഞ്ചിലേക്കായിരിക്കും ഈ ഹര്‍ജി പോവുക. ഹര്‍ജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന് സംബന്ധിച്ച് ആദ്യം പ്രാഥമികമായ ഒരു വാദം നടക്കും. നിലനില്‍ക്കാത്ത ഹര്‍ജിയാണെങ്കില്‍ അപ്പോള്‍തന്നെ തള്ളിക്കളയും. പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ വാദം തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.