ന്യൂഡൽഹി: തുർക്കിയിലെ ഇസ്താംബുളിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യേണ്ട നാനൂറോളം യാത്രക്കാർ ഒരു ദിവസമായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ബുധനാഴ്ചയാണ് ഇൻഡിഗോ വിമാനം ഇസ്താംബുളിൽനിന്ന് പുറപ്പെടേണ്ടിയിരുന്നത്. യാത്ര വൈകുന്നതിന്റെ കാരണം വിമാനക്കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുരിതാവസ്ഥ വിവരിച്ച് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു.
‘‘നാനൂറ് യാത്രക്കാരിൽ ഒരാളാണ് ഞാൻ. മണിക്കൂറുകളായി വിമാനത്താവളത്തിലാണ്. വിമാനക്കമ്പനി ഒരു അറിയിപ്പും നൽകിയിട്ടില്ല’’– യാത്രക്കാരനായ ശുഭം ബന്‍സാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. താമസ സൗകര്യമോ ഭക്ഷണമോ ലഭിച്ചില്ലെന്നും, വിമാനക്കമ്പനി ആശയവിനിമയം നടത്തിയില്ലെന്നും യാത്രക്കാർ ആരോപിച്ചു. ബുധനാഴ്ച രാത്രി 8.15ന് വിമാനം പുറപ്പെടേണ്ടതായിരുന്നു. രാത്രി 11 മണിക്ക് പുറപ്പെടുമെന്ന അറിയിപ്പ് പിന്നീട് ലഭിച്ചു. യാത്ര പകൽ 10 മണിയിലേക്ക് മാറ്റിയതായി മറ്റൊരു അറിയിപ്പും ലഭിച്ചു.
തുർക്കി എയർലൈൻസ് അധികൃതരാണ് ഈ അറിയിപ്പ് നൽകിയതെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു. വിമാനത്താവളത്തിലെ ലോഞ്ചിൽ ഇത്രയും യാത്രക്കാരെ ഉൾകൊള്ളാനുള്ള സൗകര്യമുണ്ടായിരുന്നില്ലെന്ന പരാതിയും ഉയർന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ക്ഷമ ചോദിച്ചു. യാത്രക്കാർക്ക് സേവനം ലഭ്യമാക്കുന്നതിന് വിവിധ പോയിന്റുകൾ സജ്ജമാക്കിയതായും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.