ദില്ലി: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി.
ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണെന്നും മാർഗ നിർദ്ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി.ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്നത് വ്യക്തമല്ല.
അതേസമയം വയനാട് പാക്കേജ് ആവശ്യവുമായി യുഡിഎഫ്, എല്‍ഡിഎഫ് എംപിമാർക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടത്. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്.
വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നല്കിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നു.വ്യോമസേനാ രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്. കൂടുതല്‍ സഹായ ധനത്തിന്റെ കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.