സ്വർണത്തിന്റെ വിലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ വാങ്ങാനുള്ള ആഗ്രഹം ചിലർക്ക് നഷ്ടപ്പെട്ടേക്കാം. കാരണം ഒരോ ദിവസവും സ്വർണവില കുതിച്ചുയരുകയാണ്.
എന്നാല്‍ ഇന്ത്യയിലെ ഒരു കടല്‍തീരത്തിറങ്ങുന്നവർക്ക് സ്വർണം ലഭിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങളില്‍ അരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. പറഞ്ഞുവരുന്നത് ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തെക്കുറിച്ചാണ്. ഈ ഗ്രാമത്തിലെ ഒരു ബീച്ചില്‍ നിന്ന് നിവാസികള്‍ക്ക് സ്വർണം ലഭിക്കുകയാണ്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചില്‍ നിന്നാണ് നാട്ടുകാർക്ക് സ്വർണം ലഭിക്കുന്നത്.ഇതോടെ ഈ നാട്ടുകാർക്ക് സ്വർണം തിരയല്‍ ഒരു ഹോബിയായി മാറിയിരിക്കുകയാണ്. എങ്ങനെയാണ് ഈ ബീച്ചില്‍ സ്വർണം എത്തുന്നത്? അതിന്റെ കാരണം എന്താണ്? പരിശോധിക്കാം...അപൂർവ പ്രതിഭാസം
ബീച്ചില്‍ നിലനില്‍ക്കുന്ന ഈ അപൂർവ പ്രതിഭാസം താമസക്കാരുടെയും നിവാസികളുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. നിരവധി പേരാണ് സ്വർണം തേടി ഈ ബീച്ചിലേക്ക് എത്തുന്നത്. തീരത്തൂടെ വെറുതെ നടക്കാൻ ഇറങ്ങിയാല്‍ ഒരിക്കിലും സ്വർണം ലഭിക്കില്ല, മറിച്ച് ഓരോ മണല്‍തരിയും അരിച്ച് പെറുക്കിയാല്‍ മാത്രമേ സ്വർണം ലഭിക്കുകയുള്ളൂ. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവർ ചീപ്പുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മണല്‍തരി അരിച്ചു പെറുക്കുകയാണ്. മണ്ണില്‍ ഒളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
കാക്കിനട റവന്യൂ ഡിവിഷന്റെ പരിധിയില്‍ വരുന്ന ഉപ്പട ബീച്ചിലാണ് ഈ പ്രതിഭാസം നിലനില്‍ക്കുന്നത്. ഈ ബീച്ച് സ്വർണ നിക്ഷേപങ്ങള്‍ക്ക് മാത്രമല്ല, സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നു കൂടെയാണ്. ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ അടുത്തിടെ ഉപ്പടയും മേഖലയിലെ മറ്റ് ബീച്ചുകളും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദ്ദേശിച്ചിരുന്നു. ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആളുകകള്‍ക്ക് മികച്ച അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വർണത്താല്‍ സമ്പന്നമായ ഗ്രാമം
കോതപ്പള്ളി ബ്ലോക്കിലെ ഉപ്പട, സുരദാപേട്ട് എന്നിവയുള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ ഗ്രാമവാസികള്‍ തലമുറകളായി മണലില്‍ സ്വർണ്ണ കണങ്ങളും മുത്തുകളും കണ്ടെത്തുന്ന ജോലിയില്‍ ഏർപ്പെടുന്നവരാണ്. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ സ്വർണ കണങ്ങള്‍ മാത്രമല്ല, ചിലപ്പോള്‍ കട്ടിയുള്ള സ്വർണ്ണ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തീരദേശ മണ്ണൊലിപ്പ് കാരണമാണ് ഇങ്ങനെയൊരു പ്രതിഭാസം ഈ ബീച്ചില്‍ നിലനില്‍ക്കുന്നത്.
മുൻ കാലങ്ങളില്‍ നിരവധി ക്ഷേത്രങ്ങളും വീടുകളും കടലാക്രമണത്തില്‍ തകർന്നിട്ടുണ്ട്. ഇവിടെ നിന്നും ഒട്ടേറെ സ്വർണം കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. ഭാരമേറിയതും ഈടുനില്‍ക്കുന്നതുമായ ഈ സ്വർണ കഷ്ണങ്ങള്‍ ഇപ്പോള്‍ ശക്തമായ തിരമാലകളില്‍ കരയിലേക്ക് തിരികെയെത്തുന്നു.
ചുഴലിക്കാറ്റും കാരണം
ഈ വർഷം നവംബർ മാസത്തില്‍ തെക്കൻ തീരത്ത് ആഞ്ഞടിച്ച നിവാർ ചുഴലിക്കാറ്റാണ് സ്വർണം കണ്ടെത്തുന്നതിന് വീണ്ടും സഹായിച്ചത്. ഈ ചുഴലിക്കാറ്റ് സമയത്തുണ്ടായ വേലിയേറ്റം കടല്‍ത്തീരത്തെ ഇളക്കിമറിച്ചു. പിന്നാലെ സ്വർണകണങ്ങളും മുത്തുകളും കടല്‍തീരത്തേക്ക് കൊണ്ടുപോയി. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കാണ് ആദ്യം സ്വർണം ലഭിച്ചത്. പിന്നാലെ ഈ വാർത്ത പ്രചരിച്ചതോടെ പ്രദേശവാസികളും ദൂരദേശത്ത് നിന്നുള്ളവരും ബീച്ചിലേക്ക് ഇരച്ചെത്തി.
3500 രൂപയുടെ സ്വർണം
പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം 3500 രൂപയുടെ സ്വർണം വരെ പ്രദേശവാസികള്‍ക്ക് കടലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് കണ്ടെത്തിയ സ്വർണ്ണം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലിനടിയില്‍ മുങ്ങിയ പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാകാമെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വീടുകളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണ സമയത്ത് ചെറിയ സ്വർണ മുത്തുകള്‍ കുഴിച്ചിടുന്നത് പ്രദേശത്ത് പതിവായിരുന്നെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ലവു രാജു പറയുന്നു. കാലക്രമേണ മണ്ണൊലിപ്പ് കാരണം തീരപ്രദേശങ്ങള്‍ തകർന്നതിനാല്‍, ഈ സ്വർണ കണങ്ങള്‍ കടല്‍ കൊണ്ടുപോയി. നിവാർ ചുഴലിക്കാറ്റിന് പിന്നാലെ ഇത് തീരത്തോട് അടുക്കുകയാണ്.
കടലില്‍ മത്സ്യത്തിന് ക്ഷാമമുള്ളപ്പോള്‍ മത്സ്യത്തൊഴിലാളികളില്‍ കൂടുതല്‍ പേരും സ്വർണം തിരയാൻ നില്‍ക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.