തിരുവനന്തപുരം: കെഎസ്ആർടിസി മാറ്റത്തിൻ്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ കെഎസ്ആർടിസി കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കും. അതിൽ സംശയം വേണ്ട. ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
കെഎസ്ആർടിസിയും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും നിംസ് മെഡിസിറ്റിയും സംയുക്തമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കിയത്. കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവർക്കും ഇതിന്റെ സൗകര്യം ഉപയോഗിക്കാം. യൂണിറ്റിൽ എപ്പോഴും ഒരു നഴ്‌സിങ് ഓഫീസറുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു യൂണിറ്റ് തുടങ്ങുന്നതെന്നും മന്ത്രി അറിയിച്ചു. അതേസമയം മുഴുവൻ ജീവനക്കാർക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ വനിതാ ജീവനക്കാർക്കുമായി കാൻസർ സ്‌ക്രീനിങ്ങ് ഏർപ്പെടുത്തും.
വൃത്തിയുള്ള ബസ് സ്റ്റേഷനുകൾ, ടോയ്‌ലെറ്റുകൾ, ജീവനക്കാരുടെ നല്ല പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ദൃശ്യാവിഷ്‌കാരം നൽകി ഗായകൻ ജി വേണുഗോപാൽ ആലപിച്ച കെഎസ്ആർടിസി ഗാനം പ്രകാശനം ചെയ്തു. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച കോഴിക്കോട് യൂണിറ്റിലെ ഡ്രൈവർ ബൈജു ഇരിങ്ങല്ലൂരിനെ മന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു.റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായി കെഎസ്ആർടിസി ചീഫ് ഓഫീസ് നിർദേശപ്രകാരം തലശേരി യൂണിറ്റ് നിർമ്മിച്ച ഡബിൾ ബെൽ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസിങ്ങും ചടങ്ങിൽ നടന്നു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ മന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു. ചടങ്ങിൽ ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.