മലപ്പുറം: പാലക്കാട്ടെ റെയ്ഡിനും കള്ളപ്പണ ആരോപണത്തിനുമിടെ വടകര എം.പി. ഷാഫി പറമ്പിലിനെതിരേ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എം.എൽ.എ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ചാരിറ്റി പ്രവർത്തന രംഗത്തുണ്ടായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ പക്കൽ നിന്ന് ഷാഫി പറമ്പിൽ എം.എൽ.എ. രണ്ടു കോടി രൂപ വാങ്ങി എന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് വിമർശനം.
തിരഞ്ഞെടുപ്പുകളെ ധനാഗമന സ്രോതസാക്കി മാറ്റി എങ്ങനെ അതിനെ ബിസിനസ് ആക്കി മാറ്റാം എന്ന് തെളിയിച്ച കേരള രാഷ്ട്രീയത്തിലെ കള്ളപ്പണമരമാണ് ഷാഫി പറമ്പിൽ. രാഷ്ട്രീയ പിരിവ് കച്ചവടത്തിൽ റീൽസും അഭിനയവും മാത്രമാണ് ഷാഫിയുടെ നിക്ഷേപമെന്നും കെ.ടി. ജലീൽ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ്, കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് അട്ടിമറിക്കാമെന്നാണ് ഷാഫി വിചാരിക്കുന്നത്. അതിനുവേണ്ടിയാണ് സരിനെപ്പോലെ മികവുറ്റ ഒരാൾ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയിൽ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്. ആ പരിപ്പ് പാലക്കാട്ടെ കുടുക്കയിൽ വേവില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു.
തിരഞ്ഞെടുപ്പുകളെ ധനാഗമന സ്രോതസാക്കി മാറ്റി എങ്ങിനെ അതിനെ ഒരുരൂപ മുടക്കുമുതലില്ലാത്ത വൻ ബിസിനസ്സാക്കി പരിവർത്തിപ്പിക്കാമെന്ന് തെളിയിച്ച കേരള രാഷ്ട്രീയത്തിലെ കള്ളപ്പണമരമാണ് ഷാഫി പറമ്പിലെന്ന്, മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് പറഞ്ഞത് കേരളത്തിലെ ഉത്ബുദ്ധരായ മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്! രാഷ്ട്രീയ പിരിവ് കച്ചവടത്തിൽ റീൽസും അഭിനയവും മാത്രമാണ് ഷാഫിയുടെ നിക്ഷേപം.
മുസ്ലിംലീഗ് എം.എൽ.എ കളത്തിൽ അബ്ദുല്ലയുടെ ഡ്രൈവറായിരുന്ന ഒരു ചാരിറ്റി മാഫിയാമരത്തെ കോൺഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നം കൊടുത്ത്, തവനൂരിൽ മത്സരിപ്പിച്ച അന്ന് തന്നെ, ഷാഫി പറമ്പിലിന് പണം നൽകിയാണ് ചാരിറ്റിക്കാരൻ സീറ്റ് ഒപ്പിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഷാനിബിന്റെ വെളിപ്പെടുത്തലോടെ അത് കൂടുതൽ വ്യക്തമായി.
രാഷ്ട്രീയത്തിൽ എതിരാളികൾ ഉണ്ടാകും. പക്ഷെ തന്റെ മൃതദേഹം ഒരാളെ കാണിക്കരുതെന്നു പറയാൻമാത്രം, പട്ടാമ്പിയിലെ കോൺഗ്രസ് നേതാവായിരുന്ന കെ.എസ്.ബി.എ. തങ്ങളെപ്പോലെ ഒരു മാന്യന്, ഷാഫിയോട് എതിർപ്പ് തോന്നണമെങ്കിൽ, ചതിയുടെയും കുതികാൽവെട്ടിന്റേയും ഉസ്താദാണ് ഷാഫിയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചത് കൊണ്ടാകും, തീർച്ച. കെ.എസ്.ബി.എ തങ്ങളുടെ ശാപം എന്നാണ് ഷാഫിയുടെ തലയിൽ ഇടിത്തീയ്യായി പതിക്കുക എന്ന് കാത്തിരുന്ന് കാണാം.
കോൺഗ്രസ്സിൽ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാൽ നിഷ്കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏർപ്പാട് അത്യപൂർവ്വം ആളുകളെ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ "ഫലം" അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓർമ്മ ഷാഫിക്കുണ്ടാവണം!
തന്റെ 'മതസ്വത്വം' ഉപയോഗിച്ച് വടകരയിൽ ജയിച്ച ഷാഫി, എം.പിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേരിലല്ല. "ദൃഢപ്രതിജ്ഞയാണ്" ചെയ്തത്. ഒരു പക്ഷെ കോൺഗ്രസ്സിൽ ദൃഢപ്രതിജ്ഞയെടുത്ത ഒരേഒരാൾ ശാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ. സൈബർ വീരൻമാരോ, മാധ്യമമോ, ചന്ദ്രികയോ, മീഡിയാവണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ.... അല്ലേ?
പാലക്കാട് ഉപതിരഞ്ഞെടുപ്പ്, കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് അട്ടിമറിക്കാമെന്നാണ് ഷാഫി വിചാരിക്കുന്നത്. അതിനാണ് ഡോ. സരിനെപ്പോലെ മികവുറ്റ ഒരാൾ കോൺഗ്രസ്സിൽ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയിൽ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്! ആ പരിപ്പ് പാലക്കാട്ടെ കുടുക്കയിൽ വേവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.