ലിവര്‍പൂള്‍: ത്രികോണ പ്രണയത്തില്‍ കാമുകിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്. വെള്ളിയാഴ്ച ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രതി അനുഭവിക്കേണ്ടി വരും. കൊല്ലണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിന് ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാകില്ല എന്ന നിരീക്ഷണത്തോടോടെയാണ് ജഡ്ജി സ്റ്റുവര്‍ട് ഡ്രൈവര്‍ കെ സി വിധി പ്രസ്താവം നടത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ സംഭവിച്ച കേസില്‍ പ്രായം പരിഗണിച്ചു പോലീസ് പ്രതിയുടെ വിവരങ്ങള്‍ ആദ്യം പുറത്തു വിട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ മലയാളി യുവാവായ കെവിന് ബിജിയുടെ ചിത്രം സഹിതം കോടതി നടപടികളുടെ പിന്തുണയോടെ വിശദമായ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അനുവദിക്കണം എന്ന് ലിവര്‍പൂള്‍ പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായി.യുകെയില്‍ ജനിച്ചു വളര്‍ന്നുവെന്ന് കരുതപ്പെടുന്ന കൗമാരക്കാരന് മുന്‍പും പോലീസ് കേസില്‍ ഉള്‍പ്പെട്ടതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതോടെ കെവിന് കൂട്ടുകെട്ടില്‍ പെട്ടതായാണ് പ്രദേശവാസികള്‍ നല്കുന്ന സൂചന. അതിനിടെ മറ്റൊരു കൗമാരക്കാരന് ഈ പ്രദേശത്തു നിന്നും 18 മാസത്തെ ജയില്‍ ശിക്ഷ നേടിയതും റെസ്റ്റോറന്റില്‍ നടന്ന സംഭവത്തില്‍ മറ്റൊരു പയ്യന് കേസില്‍ അകപ്പെട്ടതും കമല വേ എന്ന ലിവര്‍പൂളിലെ താഴ്ന്ന വരുമാനക്കാരുടെ പ്രദേശത്തു ജീവിക്കുന്ന മറ്റു മലയാളി കുടുംബങ്ങളെയും ആശങ്കയില്‍ ആക്കുകയാണ്. കൗമാരക്കാര്‍ സകല മര്യാദകളും ലംഘിച്ച് അഴിഞ്ഞാടുന്ന പ്രദേശമായി ഇവിടം മാറിയിരിക്കുകയാണ് എന്നും മലയാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
രാവേറെ സൈക്കിളില്‍ കറങ്ങി നടക്കുന്ന കൗമാരക്കാര്‍ ഈ പ്രദേശത്തെ പതിവ് കാഴ്ചയാണെന്നും മലയാളികള്‍ തന്നെ വെളിപ്പെടുത്തുന്നു. ത്രീ ബെഡ്റൂം വീടിനു വെറും 1,35,000 പൗണ്ട് മാത്രം വിലയുള്ള ഈ പ്രദേശത്തു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ താമസം തുടങ്ങിയ മലയാളി കുടുംബങ്ങളാണ് ഇപ്പോള്‍ മക്കള്‍ വളര്‍ന്നതോടെ തീരാ വേദനയിലേക്ക് മാറിയിരിക്കുന്നത്. ഓരോ നഗര പ്രദേശത്തും ഇത്തരം ചേരിസമാനമായ സ്ഥലങ്ങളില്‍ വിലക്കുറവില്‍ വീട് ലഭിക്കുമെങ്കിലും ആ പ്രദേശത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ കുടുംബമായി ജീവിക്കാന്‍ അത്ര മികച്ചതായിരിക്കില്ല എന്ന സൂചന കൂടിയാണ് കെവിന്റെയും മറ്റു കൗമാര മലയാളി പയ്യന്മാരുടെയും ജയില്‍ ജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കോടതി രേഖകളില്‍ ഗേള്‍ എ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് കെവിന് സമപ്രായക്കാരനും സഹപാഠിയും ആയ ആണ്‍കുട്ടിയെ നീളമേറിയ കത്തി ഉപയോഗിച്ച് നെഞ്ചില്‍ രണ്ടു തവണ കുത്തിയത്. കണ്ണ് മാത്രം പുറത്തുകാണുന്ന ബാല്‍ക്ലാവ എന്നറിയപ്പെടുന്ന മുഖംമൂടി ധരിച്ചാണ് കെവിന് സൈക്കിളില്‍ കൃത്യനിര്‍വഹണം നടത്താന്‍ എത്തിയത്.
രാത്രി പത്തരയോടെ തന്റെ ഇരയെ തേടി എത്തിയ കെവിന് കുത്തിയ ശേഷം ഉടന്‍ സ്ഥലത്തു നിന്നും പായുകയും ആയിരുന്നു. അധികമാരുടെയും ശ്രദ്ധ എത്താത്ത സ്ഥലത്തേക്കാണ് കുത്തേറ്റ കൗമാരക്കാരന് ക്ഷണിക്കപ്പെട്ടത്. ഗേള്‍ എ എന്ന പെണ്‍കുട്ടി കുത്തേറ്റ കൗമാരക്കാരനെ വീട്ടിലേക്ക് ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിക്കുക ആയിരുന്നു എന്ന് പോലീസ് പറയുന്നു. ഈ പെണ്‍കുട്ടിയുടെ ചിത്രം സ്നാപ്പ് ചാറ്റ് ആപ്പില്‍ പോസ്റ്റ് ചെയ്ത ശേഷമാണു കെവിന് കൃത്യനിര്‍വഹണം നടത്താന്‍ എത്തിയത്.
കുത്തേറ്റ യുവാവ് സൈക്കിളില്‍ തന്നെ തന്റെ വീട്ടില്‍ മടങ്ങി എത്തിയ ശേഷമാണ് സംഭവം പോലീസില്‍ അറിയുന്നത്. നെഞ്ചില്‍ രണ്ടുതവണ കുത്തേറ്റ യുവാവ് മരണത്തിനു തൊട്ടരികെ നില്‍ക്കവെയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ നടത്തിയ അതിവേഗ ജീവന്‍രക്ഷാ ശസ്ത്രക്രിയ വഴിയാണ് ഈ കൗമാരക്കാരന് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. സിക്സ്ത് ഫോം വിദ്യാര്‍ത്ഥികളും ഒരേ സ്കൂളിലെ സഹപാഠികളും ആയിരുന്നു ആണ്‍കുട്ടികളും പെണ്‍കുട്ടിയും എന്ന് ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണയില്‍ വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് തന്റെ വീട്ടിലേക്ക് ലൈംഗിക ബന്ധത്തിനായി പെണ്‍കുട്ടിയില്‍ നിന്നും ക്ഷണം എത്തുന്നത്. എന്നാല്‍ കെവിന് കൂടെയുണ്ടോ എന്ന് കുത്തേറ്റ കൗമാരക്കാരന് പെണ്‍കുട്ടിയോട് ചോദിച്ചത് പൊലീസിന് നിര്‍ണായക തെളിവായി. കെവിന് കൂടെയില്ലെന്നു പെണ്‍കുട്ടി മറുപടി നല്‍കുകയും ചെയ്തു. മാത്രമല്ല എങ്കില്‍ സംഭവ സ്ഥലത്തേക്ക് എത്താന്‍ നിര്‍ദേശിച്ചതും പെണ്‍കുട്ടിയാണ്. ഇതോടെ കെവിനും പെണ്‍കുട്ടിയും ചേര്‍ന്ന് നടത്തിയ തിരക്കഥയുടെ ഭാഗമാണോ ആക്രമണം എന്ന സംശയവും ബലപ്പെടുന്നുണ്ട്. എന്നാല്‍ കേസില്‍ പെണ്‍കുട്ടി പ്രതിഭാഗത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.