ആന എഴുന്നള്ളിപ്പ്; കർശന നിയന്ത്രണങ്ങളോടെ പുതിയ മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി.

പൊതുവഴിയിൽ രാവിലെ 9 മണിക്കും അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയിൽ ആനകളെ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ പറയുന്നു. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററിൽ കൂടുതൽ ആനയെ നടത്തിക്കൊണ്ടുപോകരുത് എന്നും 125 കിലോമീറ്റർ ദൂരം വാഹനത്തിൽ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ പറയുന്നു.

ആറു മണിക്കൂറിലധികം ആനയെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിൻ്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമർശിച്ചു.

ഒരു ദിവസത്തിൽ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം എന്നീ മത്സരങ്ങൾ ചെയ്യുന്നതിനുള്ള നിയന്ത്രണം തുടങ്ങി നിരവധി മാർഗനിർദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങണമെന്നും ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാതല സമിതി ഉറപ്പുവരുത്തണം. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ മൂന്ന് ദിവസം ആനയ്ക്ക് വിശ്രമം വേണമെങ്കിലും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് നേതൃത്വം നൽകിയ ബെഞ്ച് മാർഗരേഖയിൽ വ്യക്തമാക്കുന്നു. 

ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉത്സവ കമ്മിറ്റിക്കാർ തയ്യാറാക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലം ഇല്ലെങ്കിൽ ജില്ലാതല സമിതി അനുമതി നൽകരുത്. ആനകൾ തമ്മിൽ മൂന്നു മീറ്റർ ദൂരപരിധി പാലിക്കണം. തീവെട്ടികളിൽ നിന്നും അഞ്ചു മീറ്റർ ദൂരപരിധി ഉറപ്പാക്കണം. ആനകളുടെ എട്ടു മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റർ മാറിയേ ആനയെ നിർത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥാപിക്കുന്നതിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റിൽ കൂടുതൽ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടർച്ചയായി നിർത്താനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. 

നാട്ടാന പരിപാലനം സംബന്ധിച്ച് സുപ്രീം കോടതി 2015ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും സൗകര്യപൂർവം അത് അവഗണിക്കുകയും വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ നിലവിലുള്ള നിയമത്തിലെ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും നിയമനിർമ്മാണം നടത്തുകയല്ല എന്നും കോടതി തുടക്കത്തിൽ തന്നെ വ്യക്തമാക്കി. 

കേരളത്തിൽ ആനകളെ ഉത്സവത്തിനും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. മതാചാരങ്ങളുടെയും പാരമ്പര്യത്തിൻ്റെയും പേരു പറഞ്ഞാണ് പലതും. എന്നാൽ യാതൊരു ശ്രദ്ധയും കൊടുക്കാതെ ആനയെ വാണിജ്യപരമായി ഉപയോഗിക്കുന്നത് യാഥാർത്ഥ്യമാണ്. ഏതെങ്കിലും മതത്തിലെ ആചാരങ്ങൾക്ക് ആനകൾ നിർബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സെപ്തംബർ മുതൽ മേയ് മാസം വരെയുള്ള നിരവധി ഉത്സവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇവിടെയെല്ലാം തന്നെ ആനകളെ എഴുന്നെള്ളിക്കാറുമുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അവരുടെ ശാരീരികാവസ്ഥകൾ പരിഗണിക്കാതെ ആനകളെ ട്രക്കിൽ കൊണ്ടുപോവുകയാണ്. 

എത്ര ആനകളെ എഴുന്നള്ളിക്കണം എന്ന കാര്യത്തിൽ പോലും മത്സരമാണ് പലയിടത്തും. 2018ൽ 509 നാട്ടാനകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 2024 ആകുമ്പോൾ ഇവയിലെ 33 ശതമാനം ആനകൾക്ക് ജീവൻ നഷ്ടമായി. ഇത് വലിയ ആശങ്ക ഉണർത്തുന്ന കാര്യം തന്നെയാണ്. 2018–34, 2019–19, 2020–22, 2021– 24, 2022–19, 2023–21, 2024– 21. അതായത് 7 വർഷത്തിനുള്ളിൽ 160 ആനകൾ കേരളത്തിൽ ചരിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആകെയുള്ള 388 നാട്ടാനകളിൽ 349 എണ്ണവും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലെ പല ആനകൾക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ല എന്നതും വെളിവായിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ സർക്കാർ പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ആനകളെ വേദനിപ്പിക്കുന്നതും മുറിവോ മറ്റ് പ്രശ്നങ്ങളോ കാര്യമാക്കാതെ ജോലി ചെയ്യുന്നതുമെല്ലാം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ആനയ്ക്ക് ചലിക്കാൻ ആവശ്യമായ സ്ഥലമില്ലാത്ത കൂട്ടിലും മറ്റും പാർപ്പിക്കുന്നതും ഒരുപാടു സമയം ബന്ധിപ്പിച്ചതും ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതും ക്രൂരതയിൽ ഉൾപ്പെടും. ആനകളുടെ ഉടമസ്ഥാവകാശമുള്ള ഭരണകൂടം ആ ക്രൂരതയ്ക്ക് വിധേയമാകുന്നില്ല എന്നുറപ്പു വരുത്തണം.

നാട്ടാനകൾക്ക് എന്തു ഭക്ഷണക്രമമാണ് പാലിക്കേണ്ടത് എന്നതു സംബന്ധിച്ച് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ 2019ൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഈ സർക്കുലർ പൂർണമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ആനകളെ എഴുന്നെള്ളിപ്പിന് അനുമതി തേടുന്നവരും ഉടമകളും ഈ സർക്കുലർ അനുസരിച്ചുള്ള ഭക്ഷണക്രമം ആനയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.   

രോഗം വന്നതും എഴുന്നെള്ളിപ്പിന് ഒട്ടും സാധിക്കാത്ത വിധത്തിലുള്ള ആനകൾക്ക് പോലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ സന്ദർഭങ്ങളുണ്ട്. ആനകളെ പരിശോധിക്കുന്ന വെറ്ററിനറി ഡോക്ടർക്ക് നിയമത്തിൽ പറയുന്നത് 'റജിസ്ട്രെഡ് വെറ്ററിനറി പ്രാക്ടീഷ്ണർ', അല്ലെങ്കിൽ പരിചയസമ്പന്നരായ 'ആയുർവേദിക് എലഫൻ്റ് എക്സ്പേർട്ട്' എന്നാണ്. എന്നാൽ ഇനി മുതിൽ ആനകളെ പരിശോധിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും 'സർക്കാർ വെറ്ററിനറി ഡോക്ടർ' മാത്രമായിരിക്കണം. 2023ലെ നാട്ടാന പരിപാലന നിയമത്തിൻ്റെ കരടിൽ ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ചില ഉത്സവങ്ങളുടെ ഭാഗമായി ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യൽ തുടങ്ങിയവ നടക്കുന്നുണ്ട്. ആനകളെ പിന്നിലെ രണ്ടു കാലിൽ അഭിവാദ്യം നിർത്തി അഭിവാദ്യം ചെയ്യുന്ന ചടങ്ങ് 'തിരുനക്കര പൂര'ത്തിന് നടന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനകളെ കൊണ്ട് മത്സരത്തിൻ്റെ ഭാഗമായി അത്തരം കാര്യങ്ങൾ ചെയ്യുന്നത് 2001ലെ 'പെർഫോമിങ് ആനിമൽ (റജിസ്ട്രേഷൻ) നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. 

പല ഉത്സവങ്ങളും നടക്കുന്നത് കടുത്ത ചൂടുകാലത്താണ്. ആനകളെ അവയ്ക്ക് മുകളിൽ തണലില്ലാതെ എഴുന്നെള്ളിക്കുന്നത് ക്രൂരതയാണ്. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റിൽ കൂടുതൽ എഴുന്നെള്ളിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്ത് നിർത്താനോ പാടില്ല. ആനകളെ എഴുന്നെള്ളിക്കുമ്പോൾ ആവശ്യത്തിന് തണൽ അവയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനം സംഘാടകർ ചെയ്തിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 2012ലെ നാട്ടാന പരിപാലന നിയമത്തിലെയും 2015ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും കർശനമായി പാലിച്ചിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 

സർക്കാർ പുതിയ ചട്ടം രൂപീകരിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി മാർഗനിർദേശം അനുസരിച്ചുള്ള ചില നിർദ്ദേശങ്ങൾ കൂടി തങ്ങൾ മുന്നോട്ടു വയ്ക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ആനകളുടെ എഴുന്നെള്ളിപ്പും മറ്റും പരിശോധിക്കുന്നതിന് രൂപീകരിക്കണമെന്ന് 2012ലെ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ജില്ലാതല സമിതി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിർദേശിക്കുന്ന, ജില്ലകളിലെ മൃഗസംരക്ഷണ സംഘടനകളിൽ നിന്നുള്ള ഒരംഗം ഉൾപ്പെട്ടിരിക്കണം. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എലിഫൻ്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും ദേവസ്വങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകി. ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന് അനുമതി നൽകുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !