ലക്നൗ: മോഷണ കേസില്‍ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പൊലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്.
ഉത്തർപ്രദേശിലെ സാംബാളില്‍ നിന്നുള്ളതാണ് ഈ കാഴ്ച. പൊലീസുമായുള്ള ഏറ്റമുട്ടലിനൊടുവില്‍ കാലില്‍ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്.ഏതാനും ആഴ്ചകള്‍ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തില്‍ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പൊലീസിന്റെ മുന്നില്‍പ്പെട്ടു.
പിടിക്കപ്പെടുമെന്നായപ്പോള്‍ ഇവർ പൊലീസുകാർക്ക് നേരെ വെടിവെച്ചു. പൊലീസും തിരിച്ച് വെടിവെച്ചു. ശൗകീന്റെ കാലില്‍ വെടിയുണ്ട തറച്ചുകയറി. ഏറ്റമുട്ടലിനൊടുവില്‍ ശൗകീനെ ഉപേക്ഷിച്ച് സുഹൃത്ത് രക്ഷപ്പെട്ടു എന്നാണ് പൊലീസ് അറിയിച്ചത്.
പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശൗകീനെ സന്ദർശിക്കുകയാണ് ജില്ലാ പൊലീസ് മേധാവി കൃഷ്ണ കുമാർ വിഷ്ണോയി. പൊലീസ് തന്നെയാണ് ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. സ്ട്രച്ചറില്‍ കിടക്കുന്ന പ്രതിയോട് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇയാളെ എസ്.പി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ ചെവിയില്‍ പിടിച്ച് ഇയാള്‍ മാപ്പ് പറയുന്നതും കാണാം.
ഇനി മോഷണം നടത്തിയാല്‍ വെടി വെയ്ക്കുന്നത് കാലില്‍ ആയിരിക്കില്ല, നെഞ്ചില്‍ തന്നെയായിരിക്കും എന്നും എസ്.പി പറയുന്നു. ഇത് പറഞ്ഞ ശേഷം എവിടെയായിരിക്കും വെടിയേല്‍ക്കുക എന്ന് എസ്.പി പ്രതിയോട് തിരിച്ച് ചോദിക്കുന്നതും, എന്റെ നെഞ്ചില്‍ വെടി കൊള്ളും എന്ന് പ്രതി മറുപടി പറയുന്നതും കാണാം.
ഒരു ഡസനിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കാര്യം ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എസ്.പി പിന്നീട് പറഞ്ഞു. പല തവണ ജയിലിലും കിടന്നിട്ടുണ്ട്. ക്ഷേത്രങ്ങള്‍ മാത്രമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാള്‍ പറഞ്ഞു
. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൂട്ടുപ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.