തിരുവനന്തപുരം: ഡ്രോണ്‍ ഉപയോഗിച്ച് മത്സ്യകൃഷി മെച്ചപ്പെടുത്താൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം-സിഎംഎഫ്‌ആർഐ സംയുക്ത ദൗത്യം. സമുദ്രമത്സ്യ മേഖലയില്‍ കാര്യക്ഷമത വർധിപ്പിക്കാൻ ഡ്രോണ്‍ ഉപയോഗത്തിന് കളമൊരുങ്ങുകയാണ്.
കടലിലെ കൂടുമത്സ്യകൃഷി, കടല്‍ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിംഗ്, ജലാശയ മാപ്പിംഗ് തുടങ്ങിയവക്കായി ഡ്രോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും സംയുക്ത ദൗത്യം.കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആർഐ) എന്നിവർ സംയുക്തമായാണ് ഡ്രോണ്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി, നവംബർ 8ന് വെള്ളിയാഴ്ച സിഎംഎഫ്‌ആർഐയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകർഷകർക്കും ബോധവല്‍കരണ ശില്‍പശാലയും ഡ്രോണ്‍ ഉപയോഗ പ്രദർശനവും നടക്കും. രാവിലെ 11ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
കടലിലെ കൂടുമത്സ്യകൃഷി മുതല്‍ സമുദ്രആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചിലവും കുറച്ച് കൂടുതല്‍ കുറ്റമറ്റതാക്കി മാറ്റാൻ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ് പറഞ്ഞു.
മത്സ്യമേഖലയിലുള്ളവർക്കിടയില്‍ ഇതിന് സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനുള്ള ബോധവല്‍കരണ ശ്രമങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുകളില്‍ കൃഷി ചെയ്യുന്ന മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റ വിതരണം, സെൻസറുകള്‍ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പിശോധന തുടങ്ങിയവ എളുപ്പമാക്കും. മാത്രമല്ല, ആവശ്യാനുസരണം മത്സ്യകൃഷി ഫാമുകളില്‍ നിന്ന് ജീവനുള്ള മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനും ഡ്രോണ്‍ ഉപയോഗം സഹായിക്കും.
കടല്‍ കൂടുകൃഷിക്ക് പ്രധാന വെല്ലുവിളിയാകുന്ന അപകടകാരികളായി ആല്‍ഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും.
പൊക്കാളി പാടങ്ങളില്‍ വിത്ത് വിതക്കാനും തിമിംഗലം, ഡോള്‍ഫിൻ തുടങ്ങിയ കടല്‍ സസ്തനികളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ദുരന്തനിവാരണം എളുപ്പമാക്കാൻ അടിയന്തിര ഘട്ടങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ എത്തിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താനാകും.
വേമ്പനാട് കായലിലെ ജലഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ ഏറെ ഉപകരിക്കും.
മാത്രമല്ല, കടലില്‍ ഉപരിതലമത്സ്യങ്ങള്‍ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും അതുവഴി മീൻപിടുത്തം എളുപ്പമാക്കാനും ഡ്രോണ്‍ ഉപയോഗം അവസരമൊരുക്കും.
ഡ്രോണ്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ വിശദീകരിക്കുന്ന ബോധവല്‍കരണ ശില്‍പശാലയിലും പ്രദർശനത്തിലും മത്സ്യത്തൊഴിലാളികള്‍, മത്സ്യകർഷകർ എന്നിവർക്ക് പങ്കെടുക്കാം.
കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവയെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.