ഇംഫാല്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി ആയുധധാരികള്‍ കൊല്ലപ്പെട്ടതിനെ പിന്നാലെ, മണിപ്പുരില്‍ രണ്ടുപേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി.
കലാപകാരികള്‍ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളില്‍ നിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. ഇരകളായവർ മെയ്തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോർട്ട്.
അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. 11 പേർ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതല്‍ കുക്കി ഭൂരിപക്ഷ മേഖലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
അസമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയില്‍ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷനും സമീപത്തെ സി.ആർ.പി.എഫ് ക്യാമ്പിനും നേരെ ആയിരുന്നു അക്രമികള്‍ വെടിയുതിർത്തത്.
രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ പക്കല്‍ അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.
ജിരിബാമില്‍ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാസേന പട്രോളിങ് ശക്തമാക്കിയിരുന്നു.
അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാല്‍ താഴ്വരയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സായുധസംഘങ്ങള്‍ പരസ്പരം വെടിയുതിർത്തു.
കലാപകാരികളെ നേരിടാനായി അസം റൈഫിള്‍സും സി.ആർ.പി.എഫും കൂടുതല്‍ സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.