ഷിംല: മുഖ്യമന്ത്രിക്കായി കരുതിയ സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇതു സര്‍ക്കാര്‍ വിരുദ്ധ നീക്കമാണെന്നു വ്യക്തമാക്കിക്കൊണ്ടാണു വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിനായി വാങ്ങിയ സമൂസയാണു കാണാതായത്.
ഒക്ടോബര്‍ 21നാണ് സംഭവം. ഹിമാചല്‍ പ്രദേശ് പൊലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. ഈ യോഗത്തിനിടയില്‍ വച്ച് മുഖ്യമന്ത്രിക്കായി വാങ്ങിവച്ചിരുന്ന സമൂസ കാണാതായി. ലക്കാര്‍ ബസാറിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍നിന്നു മൂന്ന് ബോക്സ് സമൂസകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കു നല്‍കാനായി നോക്കിയപ്പോള്‍ ഒരെണ്ണം പോലും കാണാനില്ല. ഇതോടെ ഉദ്യോഗസ്ഥരും പെട്ടു.
മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണു സമൂസ വിതരണം ചെയ്തത് എന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി സിഐഡി വിഭാഗം രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്കി. ഐജി റാങ്കിലുള്ള ഒരുദ്യോഗസ്ഥന് സബ് ഇന്‍സ്പെക്ടറോടു മുഖ്യമന്ത്രിക്കു കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്ഐ ആ ജോലി ഒരു എഎസ്ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും ഏല്‍പ്പിച്ചു. പായ്ക് ചെയ്ത മൂന്ന് ബോക്സ് സമൂസ ഇവര്‍ കൊണ്ടുവരികയും എസ്ഐയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഡ്യൂട്ടിയിലുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രിക്കു സമൂസ കൊടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതു മെനുവില്‍ ഇല്ലെന്ന് അവര്‍ പറഞ്ഞുവെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മറുപടി. എഎസ്ഐയും ഹെഡ് കോണ്‍സ്റ്റബിളും മുഖ്യമന്ത്രിക്കുള്ള സമൂസ ഒരു വനിത പൊലീസ് ഇന്‍സ്പെക്ടറെയാണ് ഏല്‍പ്പിച്ചത്.
ഇവര്‍ ഇത് മെക്കാനിക്കല്‍ ട്രാസ്പോര്‍ട്ട് വിഭാഗത്തിലുള്ളവര്‍ക്കു വിതരണം ചെയ്യുകയായിരുന്നു എന്നാണു വിവരം. പല കൈ മാറിമറിഞ്ഞാണ് സമൂസ പോയത്. മുഖ്യമന്ത്രിക്കുള്ളതായിരുന്നുവെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇത് ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് എന്നാണ് ഒരു സിഐഡി ഉദ്യോഗസ്ഥന് പറഞ്ഞത്. ഇതോടെ വിഷയത്തില്‍ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിനു താല്പര്യം, അല്ലാതെ സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ല എന്നാണു പരിഹാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.