കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപത്രം ചന്ദ്രിക. മുഖപ്രസംഗമെഴുതിയാണ് പിണറായിക്കെതിരെ ആഞ്ഞടിച്ചത്. സാമുദായി സൗഹാർദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളക്കരെ വിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്റെ ശ്രമം അദ്ദേഹവും പ്രസ്ഥാനവും എത്തിച്ചേർന്ന വർഗീയ ബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാനാകുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി.
"കേരളത്തിന്റെ സാമുദായിക സൗഹാർദത്തിന്റെ കടക്കൽ കത്തിവെക്കാനും വർഗീയ ധ്രുവീകരണത്തിനും സംഘ്പരിവാർ ശക്തികൾ ശ്രമിക്കുമ്പോൾ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതുസർക്കാറും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ജാതിമത ഭേതമന്യേ ഒരാൾക്ക് മുന്നിലും ഒരിക്കലും കൊട്ടിടയക്കപ്പെടാതെ, മനുഷ്യന്റെ പ്രയാസങ്ങളിലേക്ക് വേദനകളിലേക്കും തുറന്ന് വെച്ച കവാടമാണ് കൊടപ്പനക്കൽ തറവാട്.
അസാധ്യമായെന്ന് കരുതിയ പലതും ആ തിരുമുറ്റത്ത് വെച്ച് സാധ്യമാകുന്നത് കണ്ട് സാമുദായവും സമൂഹവും പലതവണ അമ്പരന്ന് നിന്നിട്ടുണ്ട്. ആശയപരമായി വിയോജിക്കുന്നവർ പോലും മാനവികതയുടെ ഈ മഹാത്മ്യത്തെ പാടിപുകഴ്ത്താൻ ഒരു മടിയും കാണിക്കാറില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാർഗംവിട്ട് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുത്ത സന്ദീപ് വാര്യറും സാക്ഷ്യപ്പെടുത്തിയത് ഈ യാഥാർത്യമാണ്.
ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്ന ഒരാൾ ഒരു നിബന്ധനയുടെയും പുറത്തല്ലാതെ മതേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കൽ തറവാട്ടിലെത്തി ആശിർവാദങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്തയും അസഹിഷ്ണുതയും തോന്നുന്നുണ്ടെങ്കിൽ അത് സംഘ്പരിവാർ ബാന്ധവത്തിന്റെ അനുരണമല്ലാതെ മറ്റെന്താണ്" എന്ന് ചോദിക്കുകയാണ് ലീഗ് മുഖപത്രം.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളായിരുന്നെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറുമാണ്.
ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.