പട്ന: ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
ഒക്‌ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി ആരംഭിച്ചപ്പോൾ, 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും താൻ സ്ഥാനാർത്ഥികളെ നിർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തുടക്കം തന്നെ പാളിയെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. 4 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎക്കാണ് ജയം. ഇന്ത്യാസഖ്യത്തിനു മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി.
എൻഡിഎയിൽ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിർത്തിയപ്പോൾ ബിജെപി രണ്ടു സീറ്റുകളും ജെഡിയു ഒരു സീറ്റും ഇന്ത്യാസഖ്യത്തിൽ നിന്നു പിടിച്ചെടുത്തു. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഒഴിഞ്ഞ ഇമാംഗഞ്ച് സീറ്റിൽ മരുമകൾ ദീപാ സന്തോഷ് മാഞ്ചി വിജയിച്ചു.
ആർജെഡിയുടെ കോട്ടയായി കരുതപ്പെട്ട ബേലാഗഞ്ച് സീറ്റിൽ ജെഡിയു സ്ഥാനാർഥി മനോരമ ദേവി അട്ടിമറി വിജയം നേടി. സിപിഐ (എംഎൽ) സിറ്റിങ് സീറ്റായ തരാരിയിൽ ബിജെപിയുടെ വിശാൽ പ്രശാന്ത് ജേതാവായി. ബിജെപിയുടെ അശോക് കുമാർ സിങ് വിജയിച്ച രാംഗഡ് മണ്ഡലത്തിൽ ബിഎസ്പിയുടെ സതീഷ് കുമാർ സിങാണു രണ്ടാമതെത്തിയത്. ആർജെഡിയുടെ അജിത് കുമാർ സിങ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.