തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം.
കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയാനാണ് കയർ കെട്ടിയത്. കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു.
രാവിലെയാണ് മുത്തൂർ സ്കൂളിനടുത്ത് റോഡിൽ കയർ കെട്ടിയതെന്നു നാട്ടുകാർ പറഞ്ഞു. യാത്രക്കാരിൽ പലരും കയർ ഉയർത്തി മുന്നോട്ടു പോയി. വാഹനങ്ങളെ തടയാൻ ആരും ഉണ്ടായിരുന്നില്ല. റോഡിനു കുറുകെ കെട്ടിയ കയർ കാണാതെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.
കയറിൽ പച്ചിലയാണ് ആദ്യം തൂക്കിയിട്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിനുശേഷം കയറിൽ ചുവന്ന റിബൺ കെട്ടി. ജോലി ഏറ്റെടുത്തവരുടെ അനാസ്ഥയാണ് അപകടം ഉണ്ടാക്കിയതെന്നും ആളെ നിർത്തി വാഹനം തടഞ്ഞിരുന്നെങ്കിൽ പ്രശ്നമുണ്ടാകില്ലായിരുവെന്നും നാട്ടുകാർ പറഞ്ഞു. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.