വയനാട്: തെളിനീരൊഴുകുന്ന കൊച്ചരുവിക്കു മുകളിലൂടെ ഒരു പാലമുണ്ട്; മരിച്ചവരുടെ നാടിനെയും ജീവിക്കുന്നവരുടെ നാടിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പു പാലം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായിട്ട് 100 ദിവസമാകുമ്പോൾ അവിടെ പുതുതായി ഉണ്ടായ ഒരേ ഒരു നിർമിതി ഈ പാലമാണ്. സൈന്യം നിർമിച്ച ബെയ്‌ലി പാലം കടന്നാണ് അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നീ സ്ഥലങ്ങളിലേക്കു പോകുന്നത്. ഈ സ്ഥലങ്ങളിലൊന്നും ഇപ്പോൾ ആരും താമസിക്കുന്നില്ല.
ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകൾ മണ്ണടിഞ്ഞു. ജീവനോടെ ബാക്കിയായവരുടെ ജീവിതം നടുക്കടലിൽപെട്ട തോണി പോലെയാണ്. ചുറ്റിലും ശൂന്യത മാത്രം. ചിരിക്കാൻ പോലും മറന്നുപോയ അവർ വാടക വീടുകളിൽ കഴിയുകയാണ്. അറുപതും എഴുപതും ലക്ഷം മുടക്കി നിർമിച്ച വീടുകൾ പ്രേതാലയം പോലെ ചൂരൽമലയിൽ കാണാം. ചുവരുകളിൽ പറ്റിപ്പിടിച്ച ചെളി ഉണങ്ങിയിരിക്കുന്നു. മൂന്ന് നാടുകളെ ഒഴുക്കിക്കൊണ്ടുപോയ പുന്നപ്പുഴ കണ്ണീർ പോലെ തെളിഞ്ഞൊഴുകുന്നു. ദുരന്തബാധിതരെ ഉടൻ പുനരധിവസിപ്പിക്കുമെന്നു സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഏറ്റവും ആദ്യം ചെയ്യേണ്ട സ്ഥലമേറ്റെടുപ്പുപോലും കോടതികയറിയിരിക്കുകയാണ്.
തകർന്നുപോയ ചൂരൽമല അങ്ങാടിയിൽ മൂന്ന് കടകൾ പ്രവർത്തിക്കുന്നുണ്ട്. പടിഞ്ഞാറയിൽ ബഷീറിന്റെ ഹോട്ടൽ, മുഹമ്മദാലിയുടെ പലചരക്ക് കട, നിഷാദിന്റെ കോഴിക്കട. എൺപതോളം കടകളുണ്ടായിരുന്ന അങ്ങാടിയിലാണ് ഇപ്പോൾ മൂന്ന് കടകൾ മാത്രമുള്ളത്. എസ്റ്റേറ്റ് പണിക്കാരോ തദ്ദേശീയരോ വല്ലപ്പോഴും എന്തെങ്കിലും സാധനം വാങ്ങാൻ വന്നാലായി. ഒരു പെട്ടി കോഴി ഇറക്കിയാൽ മൂന്നു ദിവസംകൊണ്ടാണ് തീരുന്നതെന്നു നിഷാദ് പറഞ്ഞു. ഒരു പെട്ടിയിൽ 12 കോഴി വരെയുണ്ടാകും. ഉരുൾപൊട്ടലിന് മുമ്പ്, ദിവസവും എട്ടും പത്തും പെട്ടി കോഴി തീർന്നിരുന്ന കടയാണിത്. നിഷാദിന്റെ കൂടാതെ മറ്റ് രണ്ട് കോഴിക്കടകൾ കൂടിയുണ്ടായിരുന്നു. ഇതേ അവസ്ഥയാണ് മറ്റ് കച്ചവടക്കാരുടെയും. പലരുടെയും സഹായം കൊണ്ടും നിർബന്ധംകൊണ്ടുമാണ് ഹോട്ടൽ വീണ്ടും തുറന്നതെന്ന് ബഷീർ പറഞ്ഞു. എന്നാൽ മുന്നോട്ടുപോകാൻ സാധിക്കുമോ എന്ന കാര്യം സംശയമാണെന്നും ബഷീർ പറഞ്ഞു.
ദുരന്ത സ്ഥലത്ത് ഇപ്പോഴും പൊലീസ് കാവൽ തുടരുകയാണ്. നാട്ടുകാരെ മാത്രമേ ചൂരൽമലയിലേക്കു കടത്തിവിടുന്നുള്ളു. മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലേക്ക് എസ്റ്റേറ്റ് തൊഴിലാളികളെ കടത്തിവിടുന്നുണ്ട്. പൊലീസ് നിയന്ത്രണം അയഞ്ഞപ്പോൾ സഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പലരുടെയും ഉറ്റവരുടെ മൃതദേഹം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രിയപ്പെട്ടവരിൽ പലരും ചെളിക്കടിയിൽ പൂണ്ടുപോയിരിക്കാം.
പുറമേനിന്നു വരുന്നവർ ദുരന്തഭൂമിയിലൂടെ അലക്ഷ്യമായി നടക്കുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇതോടെ പ്രവേശനം വീണ്ടും നിയന്ത്രിച്ചു. കൽപറ്റയിൽനിന്ന് ചൂരൽമലയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്. ചൂരൽമലയിൽ ഇനി നൂറോളം വീടുകളാണ് ശേഷിക്കുന്നത്.
നാല് പോളിങ് ബൂത്തുകളായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഉണ്ടായിരുന്നത്. ഈ ബൂത്തുകളിൽ വോട്ടുചെയ്തിരുന്ന പലരും ഇന്നില്ല. ജനവിധി പറയാൻ ജനമില്ലാത്ത നാടായി മാറി. ഒരു ബൂത്ത് ചൂരൽമലയ്ക്കടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്കും ബാക്കി ബൂത്തുകൾ കള്ളാടി, മേപ്പാടി എന്നിവിടങ്ങളിലേക്കും മാറ്റി.
ചൂരൽമലയിലും കോൺഗ്രസ് സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്. ചൂരൽമലയിൽ പ്രവർത്തിക്കുന്ന ഏക തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും യുഡിഎഫിന്റേതാണ്. ഓരോ വീടുകളും കയറി വോട്ടഭ്യർഥിക്കുന്നുണ്ടെന്നു മുസ്‌ലിം ലീഗ് പ്രവർത്തകൻ നജുമുദ്ദീൻ പറഞ്ഞു. എത്ര വോട്ടർമാർ നഷ്ടപ്പെട്ടുവെന്ന അന്തിമ കണക്ക് ലഭ്യമായിട്ടില്ല. വാടക വീടുകളിലേക്കു മാറിയവരെയും പരമാവധി പോയി കാണുന്നുണ്ട്. വോട്ടുചെയ്യാൻ എത്തുമെന്നാണ് എല്ലാവരും അറിയിച്ചിരിക്കുന്നത്.
പോളിങ് ബൂത്തിലെത്താനാവശ്യമായ സഹായം പാർട്ടി ചെയ്തുനൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിരിച്ചു നിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം ചൂരൽമല അങ്ങാടിയിൽ അങ്ങിങ്ങായി കാണാം. ആറുമാസം മുമ്പ് ഒട്ടിച്ച രാഹുൽ ഗാന്ധിയുടെയും കെ.സുരേന്ദ്രന്റെയും പോസ്റ്ററുകളും കാണാം. ബിജെപിയുടെയും സിപിഎമ്മിന്റെയും ഓഫിസുകൾ ഇപ്പോഴും തകർന്നു തന്നെ കിടക്കുകയാണ്. അണയുന്നതിനു മുന്നേയുള്ള ആളിക്കത്തൽ നാലഞ്ച് വർഷമായി ചൂരൽമല, മുണ്ടക്കൈ എന്നിവടങ്ങളിൽ വലിയ പുരോഗതി ഉണ്ടായിരുന്നതായാണ് നിഷാദ് പറഞ്ഞത്.
‘‘വിനോദ സഞ്ചാരകേന്ദ്രമായി മാറിയതോടെ പുറത്തുനിന്നും ധാരാളം ആളുകൾ എത്താൻ തുടങ്ങി. പലരും വിദേശത്തും മറ്റും പോയി ധാരാളം പണം സമ്പാദിച്ചതും നാടന്റെ വികസനം വേഗത്തിലാക്കി. ദീർഘകാലത്തെ ആവശ്യത്തിനുശേഷം ചൂരൽമലയിലേക്കുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കാനുള്ള നിർമാണം തുടങ്ങി. എന്നാൽ ഇതെല്ലാം അണയാൻ പോകുന്നതിനു മുന്നേയുള്ള ആളിക്കത്തലായിരുന്നുവെന്നു തിരിച്ചറിഞ്ഞില്ല’’.– നിഷാദ് പറഞ്ഞുനിർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.