ആലപ്പുഴ: 'കുടുംബവീടും സ്ഥലവും ഗാന്ധിഭവനു നല്‍കണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. സ്ഥലം ഇങ്ങനെയിട്ടിട്ട് എന്തുകാര്യം? ലോകം വിട്ടുപോകുമ്പോള്‍ ഒന്നും കൊണ്ടുപോകില്ലല്ലോ?
ഞാനും ഭാര്യയും അമ്മയും മാത്രമാണുള്ളത്. ഞങ്ങള്‍ക്കു കൂട്ടായി ഇനി ഒരുപാട് അമ്മമാരും അച്ഛൻമാരും വരട്ടെ'- സി.ബി.ഐ.യില്‍നിന്നു വിരമിച്ച അഡീഷണല്‍ എസ്.പി. എൻ. സുരേന്ദ്രൻ പറഞ്ഞു.മുതുകുളം ചൂളത്തെരുവിലെ പുതിയവീട് എന്ന തന്റെ കുടുംബവീടും 47 സെന്റ് സ്ഥലവുമാണ് ഇദ്ദേഹം പത്തനാപുരം ഗാന്ധിഭവന് ഇഷ്ടദാനമായി നല്‍കിയത്. ആ ഭൂമിയില്‍ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഇന്ന് രാവിലെ 7.45-നു നടന്നു
കർഷകനായിരുന്ന പുതിയവീട്ടില്‍ കെ. നാണുവിന്റെയും കെ. പങ്കജാക്ഷിയുടെയും മകനാണു സുരേന്ദ്രൻ. കുടുംബവീട്ടില്‍ ഇപ്പോള്‍ അമ്മ മാത്രമാണുള്ളത്. അടുത്തുതന്നെ 'സാത്വികം' എന്ന മറ്റൊരു വീട്ടിലാണ് സുരേന്ദ്രനും ഭാര്യ സതിയമ്മയും.
'അച്ഛനെ അടക്കിയ മണ്ണായതിനാല്‍ കുടുംബവീടു വിട്ട് മറ്റൊരിടത്തേക്കും അമ്മ വരില്ല. അതുകൊണ്ട് നിലവിലെ വീട് നിലനിർത്തും. അമ്മയ്ക്കു കൂട്ടായി ഗാന്ധിഭവനിലെ മറ്റൊരമ്മ നാലുമാസമായി ഇവിടെയുണ്ട്. പുതിയകെട്ടിടം പൂർത്തിയാകുമ്പോള്‍ ഒരുപാടുപേർ ഇവിടെയുണ്ടാകും.' - സുരേന്ദ്രൻ പറഞ്ഞു.
10 വർഷം മുൻപാണ് സുരേന്ദ്രൻ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ പരിചയപ്പെട്ടത്. വ്യോമസേനയിലെ 15 വർഷത്തെ സേവനത്തിനുശേഷമാണ് സി.ബി.ഐ.യിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കോളിളക്കം സൃഷ്ടിച്ച പല കേസുകളും അന്വേഷിച്ചിട്ടുണ്ട്.
മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള സ്വർണമെഡല്‍ നേടിയിട്ടുമുണ്ട്. ചെന്നൈയില്‍ അഡീഷണൻ എസ്.പി.യായിരിക്കേ 2012-ല്‍ വിരമിച്ചു. ഭാര്യ സതിയമ്മ കൊല്ലകല്‍ എസ്.എൻ.വി. യു.പി.എസ്. മുൻ പ്രഥമാധ്യാപികയാണ്.
പ്രായമാവർക്കൊരു സുരക്ഷിത ഇടം
സുരേന്ദ്രന്റെ കുടുംബവീട് നിലനിർത്തി അതിനോടു ചേർന്നാകും പുതിയകെട്ടിടം നിർമിക്കുക. 60 വസയസ്സുകഴിഞ്ഞവർക്കുള്ള സുരക്ഷിത ഇടമായി ഇവിടം ഉപയോഗിക്കും. ജനുവരിയില്‍ പ്രവർത്തനം തുടങ്ങാനാണു ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.