തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല.
തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട എഡിജിപി-ആർഎസ്‌എസ് ബന്ധത്തില്‍ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ഇന്ന് സഭ സമ്മേളനം തുടങ്ങിയതോടെ ചോദ്യോത്തര വേളയില്‍ മന്ത്രി കെബി ഗണേഷ് കുമാർ സംസാരിച്ചു.93 ഡിപ്പോകളില്‍ നിന്നും 85% ഡിപ്പോകള്‍ ലാഭകരമാണ്. ടാർഗറ്റ് 9 കോടി രൂപയാണ്. ഇതിലേക്ക് എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. നേട്ടങ്ങള്‍ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നല്‍കും.
ബസുകള്‍ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ട് ഉണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം, കോഴിക്കോട് കെഎസ്‌ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അപകടം ഡ്രൈവറുടെ കുഴപ്പമല്ല. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചുവെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം സഭയില്‍ കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളില്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കെകെ രമ എംഎല്‍എയായിരിക്കും വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക.
തുടർച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചർച്ചക്കെടുത്തു എന്ന അപൂർവ്വതയും ഈ സഭാ കാലയളവിലുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് ആദ്യം ചർച്ച അനുവദിച്ചത്.എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കും എത്തിയതോടെ സഭ പിരിഞ്ഞതിനാല്‍ ചർച്ച നടന്നില്ല. എഡിജിപി - ആർഎസ്‌എസ് കൂടിക്കാഴ്ചയെ സംബന്ധിച്ചും തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ചും പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ ചർച്ച നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.