തൊടുപുഴ: സാധാരണക്കാർക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്‍റർനെറ്റ് സൗകര്യം നല്‍കുന്ന സർക്കാർ പദ്ധതിയായ കെ-ഫോണ്‍ ജില്ലയില്‍ സജീവമാകുന്നു.
വീടുകളിലും ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലുമായി ജില്ലയ്ക്ക് പരിചിതമാകുകയാണ് കെ-ഫോണ്‍.പദ്ധതിക്കായി ജില്ലയില്‍ ഇതുവരെ 2035.74 കിലോമീറ്റർ കേബിളുകള്‍ സ്ഥാപിച്ചു. കെഎസ്‌ഇബി ട്രാൻസ്മിഷൻ ടവറുകളിലൂടെയാണ് 306.28 കിലോമീറ്റർ കേബിള്‍ വലിച്ചത്. 1729.46 കിലോമീറ്റർ കെഎസ്‌ഇബി പോസ്റ്റുകള്‍ വഴിയും. 1213 സർക്കാർ ഓഫീസുകള്‍ ഇപ്പോള്‍ കെ ഫോണ്‍ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ 1622 ഓഫീസുകളിലാണ് കണക്ഷൻ നല്‍കേണ്ടത്.
ബാക്കി മേഖലകളിലേയ്ക്കും കെ-ഫോണ്‍ ഉടനെത്തുമെന്ന് അധികൃതർ പറഞ്ഞു. പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐഎല്‍എല്‍ കണക്ഷനും ജില്ലയില്‍ നല്‍കിയിട്ടുണ്ട്. നെറ്റ് വർക്കിന്‍റെ വേഗതയിലെ സ്ഥിരതയാണ് ഐഎല്‍എല്‍ കണക്ഷനുകളുടെ പ്രത്യേകത.
നിലവില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 157 ബിപിഎല്‍ വീടുകളിലാണ് കെ - ഫോണ്‍ കണക്ഷനുള്ളത്. 573 വീടുകളിലാണ് ആദ്യഘട്ടം പൂർത്തീകരിക്കേണ്ടത്. 1843 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്‍കി.
ഇത് വാണിജ്യസ്ഥാപനങ്ങളിലേക്കും തുക അടയ്ക്കാൻ തയാറായ വീടുകളിലേക്കും എത്തിയിട്ടുണ്ട്. പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയില്‍ 118 കേബിള്‍ ടിവി ഓപ്പറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെയാണ് കെ ഫോണ്‍ പായ്ക്കേജുകള്‍.
കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ്, എക്സ്ട്രാനെറ്റ് സപ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സേവനദാതാക്കള്‍ കെ ഫോണിന്‍റെ ഡാർക്ക് ഫൈബർ ഉപയോഗിക്കുന്നുണ്ട്. 1149.295 കിലോമീറ്ററാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. കിലോമീറ്ററിന് നിശ്ചിത തുക ഈടാക്കും.
കെഎസ്‌ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ സർക്കാർ ഓഫീസുകള്‍ക്ക് പുറമേ ഒരു നിയമസഭ മണ്ഡലത്തില്‍ 100 ബിപിഎല്‍ വീടുകള്‍ക്ക് സൗജന്യ കണക്ഷൻ നല്‍കുകയാണ് ആദ്യഘട്ട ലക്ഷ്യം. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്‍റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.