കർണാടക: ഓണം ബംപർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ 25 കോടി സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നത് ഇപ്പോഴും അങ്ങ് പൂർണ്ണമായി വിശ്വസിക്കാന്‍ കഴിയാതെയിരിക്കുകയാണ് അല്‍ത്താഫിന്റെ കുടുംബം.
എല്ലാം ഒരു സ്വപ്നം പോലെ തോന്നുവെന്നാണ് കർണാടകയിലെ പാണ്ഡവപുര സ്വദേശിയായ അല്‍ത്താഫിന്റെ ഭാര്യയും മക്കളും ഉമ്മയും പറയുന്നത്. ജീവിത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അതിനെല്ലാമുള്ള ഫലമായിരിക്കും ഇപ്പോള്‍ ലഭിച്ചതെന്നാണ് ഒരു കന്നഡ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ത്താഫിന്റെ ഉമ്മ പറയുന്നത്.സമ്മാനത്തിന് അർഹമായ ടിക്കറ്റ് കല്‍പ്പറ്റയിലെ എസ് ബി ഐ ബാങ്കിലേക്ക് മാറ്റിയ അല്‍ത്താഫ് ഇപ്പോള്‍ കുടുംബ വീട്ടിലാണ് കഴിയുന്നത്. നേരത്തെ വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ട് മക്കളുമോടൊപ്പം അദ്ദേഹം താമസിച്ചത്.
ലോട്ടറി അടിച്ചു കിട്ടുന്ന തുക കൊണ്ട് സ്വന്തമായി ഒരു വീടുവെക്കണം എന്നതാണ് അല്‍ത്താഫിന്റെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം മകളുടെ പഠനവും അതിന് ശേഷം വിവാഹവും മികച്ച രീതിയില്‍ നടത്തണം.
15 വർഷത്തോളമായി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അല്‍ത്താഫ് 1000 രൂപയ്ക്ക് രണ്ട് ടിക്കറ്റായിരുന്നു എടുത്തിരുന്നത്. ഇതില്‍ ഒന്ന് അല്‍ത്താഫ് ഒരു സുഹൃത്തിന് നല്‍കാന്‍ ഏറെക്കുറെ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഭാര്യയാണ് അതില്‍ നിന്നും അല്‍ത്താഫിനെ തടഞ്ഞത്. ഒടുവില്‍ ആ ടിക്കറ്റിന് തന്നെ 25 കോടി രൂപയുടെ സമ്മാനം ലഭിച്ചു. ഭാര്യ സീമ അല്‍താഫിന്റെ ഭാഗ്യാമയപ്പോള്‍ സുഹൃത്തിന്റെ നിർഭാഗ്യവുമായി.
മകള്‍ തനാസ് ഫാത്തിമയും ഇത് തന്നെ വ്യക്തമാക്കുന്നുണ്ട്. ടിക്കറ്റുകളില്‍ ഒന്ന് സുഹൃത്തിന് നല്‍കി ഒരെണ്ണം മാത്രം കയ്യില്‍ വെച്ചാല്‍ മതിയെന്ന് പിതാവ് പറയുമായിരുന്നു. എന്നാല്‍ TG 434222 എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റ് ഒരിക്കലും കൈമാറരുതെന്ന് അമ്മ നിർബന്ധിച്ചു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ആ ടിക്കറ്റ് സൂക്ഷിച്ചതെന്നും തനാസ് ഫാത്തിമ പറഞ്ഞു.
ഒരു വീട് പണിയുക എന്നതാണ് പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം. സമ്മാനത്തുക ലഭിക്കുന്നതോടെ അത് പൂർത്തീകരിക്കാന്‍ സാധിക്കുമെന്നാണ് ആഗ്രഹിക്കുന്നത്. പിതാവിനോട് എനിക്ക് വലിയ ഇഷ്ടമാണ്. സത്യം പറഞ്ഞാല്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ഡോക്ടറാകണമെന്ന് ആഗ്രഹിക്കുന്നും തനാസ് വ്യക്തമാക്കി.
ഞങ്ങള്‍ക്ക് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചെന്ന് ഇതുവരെ തന്റെ സഹോദരന്‍ മുഹമ്മദ് ഒവൈസിനും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് പിതാവ്. എപ്പോഴെങ്കിലും ഭാഗ്യം നമ്മളെ തേടിയെത്തുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഏതാനും ലക്ഷങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ബംപർ അടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
ഒരുഘട്ടത്തില്‍ ഒവൈസ് പറഞ്ഞത് ഇത് വ്യാജ വാർത്ത ആയിരിക്കാമെന്നായിരുന്നു. പിന്നീട് മലയാളത്തിലെ ഒരു ചാനലിലെ വാർത്ത കണ്ടതിന് ശേഷമാണ് അവന് വിശ്വാസമായത്. പിതാവാകട്ടെ മലയാളിയായ ഒരു ബന്ധുവിനെ കൂടി വിളിച്ച് അന്വേഷിച്ചാണ് വിജയം ഉറപ്പിച്ചത്. കുടുംബക്കാരെല്ലാം ഈ നേട്ടത്തില്‍ വളരെ അധികം സന്തോഷത്തിലാണെന്നും തനാസ് കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് പോകുമ്പോള്‍ സ്വന്തമായി ടിക്കറ്റ് എടുക്കുന്ന അല്‍ത്താഫ് സുഹൃത്തുക്കള്‍ വയനാട്ടിലേക്കോ മറ്റോ പോകുമ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്നെങ്കിലും ഒരിക്കല്‍ വലിയ വിജയം തന്നെ തേടിയെത്തുമെന്ന വിശ്വാസം അല്‍ത്താഫിന് ഉണ്ടായിരുന്നുവെന്നാണ് സഹോദരന്‍ മുഖ്താർ പാഷയും അഭിപ്രായപ്പെടുന്നത്.'സ്ഥിരമായി ലോട്ടറി എടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്നെങ്കിലും ഭാഗ്യം എന്നെ തേടിയെത്തും' എന്നായിരുന്നു അല്‍ത്താഫ് പറയാറുണ്ടായിരുന്നതെന്നും മുഖ്താർ പാഷ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.