ഹൈദരാബാദ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഇ.വി.എം അട്ടിമറി ആരോപിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി.
ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തല്‍ എളുപ്പമാണെന്നും നിങ്ങള്‍ ജയിക്കുമ്പോള്‍ ഇ.വി.എം ശരിയും തോല്‍ക്കുമ്പോള്‍ തെറ്റും ആകുന്നതെങ്ങനെയെന്നും ഉവൈസി ചോദിച്ചു. പ്രതികൂലമായ പല ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടേണ്ടതായിരുന്നു.ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് ബി.ജെ.പിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
'ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. നിങ്ങള്‍ ഇ.വി.എമ്മുകള്‍ കാരണം വിജയിക്കുന്നു, തോല്‍ക്കുമ്പോള്‍ അത് തെറ്റാണെന്ന് പറയുന്നു. ബി.ജെ.പിക്ക് ഈ സംസ്ഥാനം നഷ്ടപ്പെടണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
അവർക്കെതിരായി പല ഘടകങ്ങളും ഉണ്ടായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് മുതലെടുക്കണമായിരുന്നു.
എന്നാല്‍, അവരുടെ ആഭ്യന്തര ഭിന്നത കാരണം ബി.ജെ.പിക്ക് നേട്ടമുണ്ടായി. ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിങ്ങള്‍ ബി.ജെ.പിക്ക് ഒരു ചെറിയ അവസരം നല്‍കിയാല്‍ അവരത് മുതലാക്കും.
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം, വെറുപ്പ് പ്രചരിപ്പിക്കലാണ് ബി.ജെ.പിയുടെ വിജയം എന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞാൻ പറഞ്ഞിരുന്നു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സുവർണാവസരം ലഭിച്ചു, പക്ഷേ നിങ്ങള്‍ അതില്‍ പരാജയപ്പെട്ടു'
-എന്നിങ്ങനെയായിരുന്നു ഉവൈസിയുടെ വാക്കുകള്‍. 90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് 48ഉം കോണ്‍ഗ്രസിന് 37ഉം സീറ്റാണ് ലഭിച്ചത്.
ഇന്ത്യൻ നാഷനല്‍ ലോക്ദളിന്റെ രണ്ട് സ്ഥാനാർഥികളും മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. ബി.ജെ.പിയുടെ വിജയം കൃത്രിമമാണെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവൻഖേര എന്നിവർ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.