തിരുവനന്തപുരം: വേനല്‍ക്കാലത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍നിന്ന് യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി.യെ റെഗുലേറ്ററി കമ്മിഷന് അനുവദിച്ചില്ല. നല്ല മഴകിട്ടിയതിനാലും ഇറക്കുമതി കല്‍ക്കരിക്ക് വിലകുറഞ്ഞതിനാലും വൈദ്യുതിക്ക് 10 രൂപ ഈടാക്കാനുള്ള സാഹചര്യം വിപണിയില്‍ ഇപ്പോഴില്ല.
യാഥാര്‍ഥ്യം കണക്കിലെടുക്കാതെ വിലകൂട്ടുന്നവര്ക്കെതിരേ ശക്തമായ സന്ദേശം നല്‍കണമെന്നും കമ്മിഷന് അഭിപ്രായപ്പെട്ടു. ഉയര്‍ന്നവിലയ്ക്ക് വൈദ്യുതി വാങ്ങിമാത്രം വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കരുതെന്ന് ബോര്‍ഡിനോട് കമ്മിഷന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പത്തുരൂപ വൈദ്യുതിക്കുപകരം വിലകുറഞ്ഞ വൈദ്യുതി കിട്ടാന്‍ ബോര്‍ഡ് ശ്രമിക്കണം.
യൂണിറ്റിന് 9.80 രൂപയ്ക്ക് വൈദ്യുതി നല്കുന്ന ശ്രീസിമന്റ്സ് എന്റര്‍പ്രൈസസിന്റെ കരാറുകള്‍ക്ക് കമ്മിഷന് അനുമതി നല്കി. വിലകൂടുതലാണെങ്കിലും ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന വൈദ്യുതിക്ഷാമം കണക്കിലെടുത്ത് ഇതിന് അനുമതി നല്കാന് നിര്‍ബന്ധിതമാകുന്നതെന്ന് കമ്മിഷന് പറഞ്ഞു. 355 മെഗാവാട്ട് വീതമാണ് ശ്രീസിമന്റ്സ് രണ്ടുമാസങ്ങളിലും നല്‍കുന്നത്.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകുന്നേരം നാലുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ 10 മണിക്കൂര്‍ നേരത്തേക്കാണ് അദാനിയും ശ്രീയും കൂടുതല്‍ വില ആവശ്യപ്പെട്ടത്. ഏപ്രിലിലും മേയിലും 170 മെഗാവാട്ട് ആണ് അദാനി നല്‍കാനിരുന്നത്. അതേസമയം, മേയില്‍ ദിവസംമുഴുവന്‍ ഉപയോഗിക്കാവുന്ന 100 മെഗാവാട്ട് വൈദ്യുതി 6.34 രൂപയ്ക്ക് അദാനി എന്റര്‍പ്രൈസസ് നല്‍കുന്നുണ്ട്.
ആ കരാര്‍ ഉള്‍പ്പെടെ ആറുരൂപമുതല്‍ 9.80 രൂപവരെ യൂണിറ്റിന് ഈടാക്കുന്ന ആറു കരാറുകള്‍ക്കാണ് അനുമതി കിട്ടിയത്. എന്‍.ടി.പി.സി., ടാറ്റാ പവര്‍ എന്നിവയാണ് കരാറില്‍ ഏര്‍പ്പെടുന്ന മറ്റുകമ്പനികള്‍.
രാജ്യത്ത് നല്ല മഴകിട്ടിയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകത കഴിഞ്ഞവര്‍ഷത്തെ തോതില്‍ വര്‍ധിച്ചിട്ടില്ല. ഇറക്കുമതി കല്‍ക്കരിയുടെ വില 10-16 ശതമാനം കുറഞ്ഞു. ഇതൊക്കെ കാരണം വൈദ്യുതി എക്സ്ചേഞ്ചിലെ പരമാവധി വിലയായ 10 രൂപ കമ്പനികള്‍ ആവശ്യപ്പെടേണ്ടതിലെന്ന് കമ്മിഷന് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.