മേപ്പാടി: ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചയാളുടെ അടക്കം ചെയ്ത ശരീരഭാഗങ്ങള്‍ പുറത്തെടുത്ത് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
ചൂരല്‍മല സ്വദേശി തേക്കിലക്കാട്ടില്‍ ജോസഫിന്റെ (ജോയി) ശരീരഭാഗങ്ങളാണ് സംസ്കരിച്ചത്. രണ്ടു കുഴിമാടങ്ങളിലായിട്ടായിരുന്നു അടക്കം ചെയ്തിരുന്നത്. ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോഴാണ് ഇത് മനസിലായത്.ഡിഎൻഎ പരിശോധനാ ഫലം വരുമ്പോള്‍ ആളുകളെ തിരിച്ചറിഞ്ഞാല്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം കുഴി തുറന്ന് ശരീരം പുറത്തെടുക്കാമെന്നും കുടുംബത്തിന് താല്പര്യമുള്ള സ്ഥലത്ത് അടക്കം ചെയ്യാമെന്നും ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോയിയുടെ ശരീരഭാഗങ്ങള്‍ പുറത്തെടുത്ത് ചൂരല്‍മല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ സംസ്കരിച്ചത്.
തിരിച്ചറിയാത്ത എണ്‍പതോളം മൃതദേഹങ്ങളാണ് പുത്തുമലയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചത്. എച്ച്എംഎല്‍ വിട്ടു നല്കിയ ഭൂമിയാണ് പൊതു ശ്മശാനമാക്കിയത്.
മുണ്ടക്കൈ, ചൂരല്‍മല, നിലമ്പൂർ എന്നിവിടങ്ങളില്‍നിന്നു ലഭിച്ച മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും പ്രത്യേകം നമ്പർ നല്‍കിയാണ് പൊതു ശ്മശാനത്തില്‍ സംസ്കരിച്ചത്.
ജോയിയുടെ ശരീര ഭാഗങ്ങള്‍ രണ്ടു സ്ഥലങ്ങളില്‍നിന്നു ലഭിച്ചതുകൊണ്ടാകാം രണ്ടു കുഴികളില്‍ അടക്കം ചെയ്തത്. മുൻപും രണ്ട് കുഴികളിലായി അടക്കം ചെയ്തത് ഒരാളുടെ തന്നെ മൃതദേഹമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊതുശ്മശാനത്തില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മറ്റൊരു സ്ഥലത്ത് അടക്കുന്നത് ആദ്യമാണ്.
മുൻപും ഡിഎൻഎ ഫലങ്ങള്‍ വന്നപ്പോള്‍ പൊതുശ്മശാനത്തില്‍ അടക്കം ചെയ്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും കുഴിമാടം തുറക്കാൻ ബന്ധുക്കള്‍ താല്പര്യപ്പെട്ടില്ല. ജോസഫിന്റെ ഭാര്യയുടെ ലീലാമ്മയുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.