ടെന്നസി: ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് ദുരന്തം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. അറ്റ്ലാൻ്റിക് സമുദ്രത്തിലെ ജലത്തിൻ്റെ തണുപ്പിനെ കുറിച്ച് ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനും കപ്പല്‍ മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന യാത്രക്കാർക്ക് എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന് അനുഭവിക്കാനും അവസരമൊരുക്കുന്ന ഒരു മ്യൂസിയമുണ്ട്.അമേരിക്കയിലെ ടെന്നസിയില്‍ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് മ്യൂസിയത്തില്‍ ആണ് ഈ അപൂർവ്വാനുഭവം കാഴ്ചക്കാരെ കാത്തിരിക്കുന്നത്.
400 -ലധികം യഥാർത്ഥ ടൈറ്റാനിക് സ്മരണികകളുടെ ശേഖരമുണ്ട് ടൈറ്റാനിക് മ്യൂസിയത്തില്‍. RMS ടൈറ്റാനിക്കിനോട് സാമ്യമുള്ളതാണ് മ്യൂസിയത്തിന്റെ രൂപകല്പന തന്നെ. കൂടാതെ കാഴ്ചക്കാർക്ക് ടൈറ്റാനിക്കിന്റെ യഥാർത്ഥ അനുഭവം പ്രധാനം ചെയ്യുന്നതിനായി നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ടൈറ്റാനിക് കപ്പലിന്റെ മുറികളുടെ പകർപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കപ്പലിലെ യഥാർത്ഥ യാത്രക്കാരൻ്റെ പേരുള്ള ഒരു ബോർഡിംഗ് പാസ് ഇവിടുത്തെ മറ്റൊരു അവിസ്മരണീയ കാഴ്ചയാണ്.
ആ ദുരന്തത്തില്‍ ഇരയാക്കപ്പെട്ട 2,208 പേരുടെ ആത്മാവിന് ആദരാഞ്ജലികള്‍ അർപ്പിക്കുന്നതിനായുള്ള ടൈറ്റാനിക് മെമ്മോറിയല്‍ റൂം മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്.
22,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയത്തിലെ മറ്റു പ്രധാന ആകർഷണം ഒരു പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ്.
ടൈറ്റാനിക് ദുരന്തം നടന്ന ആ രാത്രിയില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിൻറെ അതേ ഊഷ്മാവില്‍ ആണ് ഈ വെള്ളം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
മ്യൂസിയത്തില്‍ എത്തുന്നവർക്ക് ഈ വെള്ളത്തില്‍ സ്പർശിച്ചാല്‍ അന്നേദിവസം ദുരന്തത്തില്‍ പെട്ടവർക്ക് ഉണ്ടായ അതേ അനുഭവം സ്വയം അനുഭവിച്ചറിയാം.
1912 ഏപ്രില്‍ 15 -ന് അറ്റ്ലാൻ്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിൻറെ താപനിലയായ -2° സെല്‍ഷ്യസിലാണ് ഈ ജലവും മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ മ്യൂസിയത്തില്‍ സന്ദർശനത്തിന് എത്തിയ മൂന്നു വ്യക്തികള്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന വെള്ളത്തില്‍ കൈകള്‍ ഇട്ട് തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കുന്നതാണ്.
കൈകള്‍ വച്ച് മൂന്ന് പേരും സെക്കന്റുകള്‍ക്കുള്ളില്‍ ജലത്തില്‍ നിന്നും തങ്ങളുടെ കൈ പിൻവലിക്കുന്നു. സഹിക്കാനാവാത്ത അനുഭവം എന്നാണ് ഇവർ ഈ അനുഭവത്തെ വിശേഷിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.