എറണാകുളം: പിറവത്ത് അയല്‍വാസിയുടെ പശുവിനെ വെട്ടിക്കൊന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് മാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന രാജുവിനെ കോടതി റിമാൻഡ് ചെയ്തു.
പിറവം ഇടക്കാട്ടുവയല്‍ സ്വദേശിയായമനോജിന് നഷ്ടപ്പെട്ടത് തന്‍റെ ജീവിത മാർഗമാണ്.4 മാസം ഗർഭിണിയായ പശുവിനെ കോടാലികൊണ്ട് വെട്ടിക്കൊല്ലാൻ മാത്രം പ്രകോപനം രാജുവിന് ഉണ്ടായത് എന്തെന്ന് അറിയില്ല. അപ്രതീക്ഷിത ആക്രമണം തടയാനെത്തിയ മനോജിന്‍റെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചു വരുന്നു.3 പശുക്കളും 3 കിടാങ്ങളുമാണ് തൊഴുത്തില്‍ ഉണ്ടായിരുന്നത്.
കഴുത്തിന് സാരമായി പരിക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങള്‍ക്കും കുറച്ചധികം നാള്‍ പ്രത്യേക പരിചരണം വേണം. മിണ്ടാപ്രാണികള്‍ക്കെതിരായ ക്രൂരത, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പശുവിന്‍റെ കഴുത്തിനേറ്റ വെട്ടാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
മനോജിന്‍റെ പശുത്തൊഴുത്തിലെ മാലിന്യം തന്‍റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്നായിരുന്നു ഓട്ടോ ഡ്രൈവറായ രാജുവിന്‍റെ സംശയം. പഞ്ചായത്തിനും കളക്ടർക്കും പരാതി നല്‍കി. അധികൃതർ പരിശോധനകള്‍ നടത്തി.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴുത്ത് നിർമ്മിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടത്തി. ബയോ ഗ്യാസ് പ്ലാന്‍റ് നിർമ്മിക്കാൻ പഞ്ചായത്ത് നിർദേശം നല്‍കി. അതും പൂർത്തിയാക്കി. പശുവിനെ വെട്ടാനുപയോഗിച്ച കോടാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.